Sunday, May 29, 2011

സംസ്കാരജാലകം

ഡോ.ആര്‍ .ഭദ്രന്‍



                  6










ശ്രദ്ധേയമായ ചിന്തകൾ

"പാർട്ടിയുടെ സംഘടിതശക്തിയുടെ മീതെ ഏതു നേതാവിനെയും എത്ര മഹാനാണെങ്കിലും അത്യുന്നതപീഠത്തിൽ പ്രതിഷ്ഠിക്കുന്നത്‌ അസ്ഥാനത്താണ്‌. കേന്ദ്രീകരണ ജനാധിപത്യത്തിന്റെ ചട്ടക്കൂടിനകത്ത്‌ ഉൾപ്പാർട്ടി ജനാധിപത്യം സദാ അവലംബിച്ചില്ലെങ്കിൽ ഒരു പാർട്ടിക്കും അസ്ഥിത്വമില്ല".
( മൗവിന്റെ വിപ്ലവപാരമ്പര്യവും ഇൻഡ്യയും - പ്രകാശ്‌ കാരാട്ട്‌, PEOPLE'S DEMOCRACY,ഡിസംബർ 26,1993)

പ്രകാശ്‌ കാരാട്ട്‌













മറുചിന്ത - ചരിത്രത്തിൽ വ്യക്തികൾ നിർണ്ണായകമാകുമ്പോൾ പാർട്ടി അവരെ എങ്ങനെ ഉൾക്കൊള്ളണം എന്നതിന്‌ പുതിയ തീസീസ്‌ വേണ്ടിവരുമോ?



നിലപ്പന (കവിതാസമാഹാരം) - ബിജോയ്‌ ചന്ദ്രൻ
( തോർച്ച 2010 )

ബിജോയ്‌ ചന്ദ്രന്റെ നിലപ്പന എന്ന കവിതാസമാഹാരം കിട്ടിയിട്ട്‌ കുറച്ച്‌ മാസങ്ങൾ ആയെങ്കിലും ഇപ്പോൾ മാത്രമെ വായിക്കാൻ കഴിഞ്ഞുള്ളൂ.മലയാള കവിതയെ ഉത്തരാധുനികതയിൽ നിന്നു മുന്നോട്ട്‌ നയിക്കുന്ന ചില മുകുളങ്ങൾ കണ്ണിൽപെട്ടു. ഇത്തരത്തിലുള്ള കവിതകളാണ്‌ മലയാളകവിതയെ ഇനി രക്ഷിക്കേണ്ടത്‌. അല്ലാത്തതെല്ലാം അതിജീവനത്തിന്റെ കെണിയിൽ കുരുങ്ങിപ്പോകും.അറുപതോളം കവിതകൾ വായിക്കാനുള്ള അവസരമാണ്‌ നിലപ്പന തുറന്നിട്ടുതരുന്നത്‌. ഉത്തരാധുനികതയിൽ സജീവമായിരുന്ന ചിലരുടെ തളർച്ച നാം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോ. പരിസരങ്ങളെ കവിതയിലേക്ക്‌ ഏറ്റെടുക്കുന്നതിൽ ഇതിലെ കവിതകൾ പുലർത്തുന്ന അടക്കം വായനയെ വിസ്മയിപ്പിക്കുന്നു.
സമഹാരത്തിലെ കവിതകളിലെ ചില വരികൾ മനസ്സിൽ ഇപ്പോഴും ഉടക്കിപ്പിടിക്കുന്നു.

മണ്ണിലേക്ക്‌ മഴുപ്പാടു ചേർത്ത്‌
ധ്യാനമായി ജലം കാത്തുകിടക്കുന്നു
മില്ലിലെ തടി.

ഒതുങ്ങുന്നൊരു വെറും
ചില്ലുഗോളത്തിൽ നീല
ക്കടലിൽ മുങ്ങിപ്പോയ കാടിന്റെ നിലവിളി.

അവ്യക്തതയിൽ കവിത അലിയിച്ച്‌ ഇല്ലാതാക്കാനുള്ള കവിതകളിലെ ചില വരികളിലുള്ള ശ്രമങ്ങള്‍  ഉപേക്ഷിക്കണമെന്ന് അപേക്ഷ! ജീവിതാനുഭവങ്ങളുടെ തെളിമ കൊതിച്ച്‌ എഴുതിപ്പോയതാണ്‌ ഈ നിദേശം.


ബൊളീവിയൻ കോളനി - വിനോദ്‌ ഇളകൊള്ളൂർ
(ജനശക്തി-ജനുവരി-2011 മാർച്ച്‌ 12-18)

വിനോദ്‌ ഇളകൊള്ളൂർ













'ഉലഹന്നാൻ എന്ന മെലിഞ്ഞ ചെറുപ്പക്കാരൻ' എന്ന കഥാസമാഹാരത്തിലൂടെ ശ്രദ്ധേയനായിത്തീർന്ന കഥാകൃത്താണ്‌ വിനോദ്‌ ഇളകൊള്ളൂർ. 'ശബരിമല-വിവാദങ്ങൾ പടികയറുന്നു' എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റേതായി ഉണ്ട്‌.ഉടൻ തന്നെ വിനോദിന്റെ ഒരു നോവൽ പ്രസിദ്ധീകൃതമാകുവാൻ പോകുന്നു എന്നും അറിയുന്നു.പുതിയ കഥാകൃത്ത്‌ എന്ന നിലയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുവാൻ ശ്രമിക്കുന്ന കഥയാണ്‌ ജനശക്തിയിൽ വന്ന വിനോദ്‌ ഇളകൊള്ളൂരിന്റെ 'ബൊളീവിയൻ കോളനി'. മാധ്യമങ്ങളെ - ഇവിടെ പ്രിന്റ്‌ മീഡിയ- ആകമാനം ബാധിച്ചിരിക്കുന്ന ജീർണ്ണതയുടെ ഉജ്ജ്വലമായ കഥാരൂപമാണ്‌ ബൊളീവിയൻ കോളനി.ഗോപീകൃഷ്ണനെപ്പോലുള്ള മാധ്യമപ്രവർത്തകരുടെ അർത്ഥപൂർണ്ണവും മഹത്തുമായ പത്രപ്രവർത്തനത്തെ തമസ്ക്കരിക്കുന്നത്‌ കഥയിൽ ആവിഷ്കാരം നേടിയിരിക്കുന്നതുപോലുള്ള ജീർണ്ണലിസമാണ്‌.മുകുന്ദന്റെ 'ഒരു ദളിത്‌ യുവതിയുടെ കദനകഥ' പോലുള്ള... 'ഫോട്ടോ' പോലുള്ള... രചനകളിൽ ചർച്ച ചെയ്ത പ്രശ്നങ്ങൾ വേറൊരു രീതിയിൽ വിനോദ്‌ ഇളകൊള്ളൂർ ആവിഷ്കരിച്ചിരിച്ചിരിക്കുകയാണ്‌.അടക്കവും ഒതുക്കവും പാലിച്ച്‌ ലക്ഷ്യം പിഴയ്ക്കാതെ ആഖ്യാനചാരുതയോടെ കഥ പറയാൻ വിനോദ്‌ വളർന്നിരിക്കുന്നു എന്നതിന്‌ അർത്ഥസമ്പുഷ്ടതയുള്ള ഈ കഥ തെളിവാണ്‌.ഒരു പത്രസ്ഥാപനത്തിലെ പത്രപ്രവർത്തനജീവിത പശ്ചാത്തലത്തിൽ തന്നെയാണ്‌ കഥ ജീവൻ വെച്ച്‌ ഉണരുന്നതും പടരുന്നതും.ചിത്രീകരണത്തിൽ മുമ്പെങ്ങുമില്ലാത്ത പാകതയും വിനോദ്‌ നേടിയിരിക്കുന്നു.നവീന മാധ്യമങ്ങളുടെ കഴുകൻകണ്ണുകൾക്ക്‌ ഇവിടെ ഇരയാകുന്നത്‌ പീഡിതരായ നക്സലുകളാണെന്നതാണ്‌ കഥയുടെ സങ്കടത്തെ ഇരട്ടിപ്പിക്കുന്നത്‌.കഥയിലെ ചലനങ്ങൾ കൃത്യമായ ആംഗിളുകളിൽ സൃഷ്ടിക്കുന്നതിൽ കഥാകാരൻ സൂക്ഷ്മശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്‌.ഇത്‌ ആഖ്യാനത്തെയും അതിലൂടെ കഥയെയും സൗന്ദര്യദീപ്തമാക്കിയിട്ടുണ്ട്‌.


കിച്ന-ഒരു റോഡ്കഥ - എൻ.എസ്‌.മാധവൻ
( മലയാളമനോരമ വാർഷികപ്പതിപ്പ്‌-2010 )


2009-10 ലെ മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായിരുന്നു ഇത്‌.ഇതിനെക്കുറിച്ച്‌ വാർഷികകണക്കെടുപ്പ്‌ വിദഗ്ദന്മാർ പരാമർശിച്ച്‌ കണ്ടതേയില്ല.ഈ കഥയെക്കുറിച്ച്‌ 'സംസ്കാരജാലക'ത്തിന്റെ ഒരു പോസ്റ്റിൽ വായിക്കാം.കാത്തിരിക്കുക.


ക്രിക്കറ്റിന്റെ പേരിൽ പുതുമുതലാളിത്തത്തിന്റെ മുതലെടുപ്പ്‌

താഴെ കൊടുത്തിരിക്കുന്ന വാർത്ത ശ്രദ്ധാപൂർവ്വം വായിച്ച്‌ പുതിയ മുതലാളിത്തത്തിന്റെ വഞ്ചനയുടെ പാഠങ്ങൾ ഇൻഡ്യയിലെ ജനങ്ങൾ പ്രത്യേകിച്ചും നമ്മുടെ യുവത്വം മനസ്സിലാക്കിയെടുക്കുക. വാർത്ത(ദേശാഭിമാനി 2011 മെയ്‌ 18 ബുധൻ)

ധോണിയെക്കാണാൻ പെപ്സി അവസരമൊരുക്കുന്നു.
കൊച്ചി: ഇൻഡ്യൻ ക്രിക്കറ്റ്‌ ടീം താരങ്ങളായ മഹേന്ദ്രസിംഗ്‌ ധോണി,സുരേഷ്‌ റെയ്ന, വിരാട്‌ കോഹ്‌ലി,ഹർഭജൻ സിംഗ്‌, മുൻതാരം റോബിൻസിംഗ്‌ എന്നിവരെക്കാണാൻ ഉപഭോക്താക്കൾക്ക്‌ പെപ്സി അവസരമൊരുക്കുന്നു. വാങ്ങുന്ന ഗ്ലാസ്സ്‌ ബോട്ടിൽ പെപ്സിയുടെ അടപ്പിൽ വ്യക്തമാക്കിയിരിക്കുന്ന കോഡ്‌ നമ്പർ, 09213092130 എന്ന നമ്പരിലേക്ക്‌ എസ്‌.എം.എസ്‌ ചെയ്യുക.വിജയികൾക്ക്‌ ഓഫറിൽ പറഞ്ഞിരിക്കുന്ന ക്രിക്കറ്റർമാരിൽ തങ്ങൾ തെരഞ്ഞെടുക്കുന്നയാളെ കാണാനും സംവദിക്കാനും അവസരം ലഭിക്കും.നറുക്കെടുപ്പിൽ വിജയികളാകുന്ന 31 പേർക്കാണ്‌ അവസരം.ഓരോ മണിക്കൂറിലും 300 വിജയികൾക്ക്‌ 30 രൂപയുടെ 'ടോപ്‌ അപ്പി'നൊപ്പം മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു പാട്ട്‌ ഫ്രീയായി ഡൗൺലോഡ്‌ ചെയ്യാമെന്നുള്ള ഉറപ്പായ സമ്മാനവുമുണ്ട്‌.

പുതുമൊഴി- ഒരു വെടിക്ക്‌ രണ്ട്‌ ചതി
പെപ്സി മുതലാളിയും മറ്റ്‌ മുതലാളിമാരും നീണാൾ വാഴട്ടെ !



അയച്ചുകിട്ടിയ പുസ്തകങ്ങൾ


1. ആരൂഡം - കണിമോൾ
ഉണ്മ പബ്ലിക്കേഷൻസ്‌,നൂറനാട്‌
വില 50 രൂപ

2.വാക്കേറ്‌ - നൂറനാട്‌ മോഹൻ
ഉണ്മ പബ്ലിക്കേഷൻസ്‌,നൂറനാട്‌
വില 190 രൂപ

3.കുള്ളൻ - കണിമോൾ
ഉണ്മ പബ്ലിക്കേഷൻസ്‌,നൂറനാട്‌
വില 45 രൂപ


ഒസാമ ബിൻലാദൻ - ബരാക്‌ ഒബാമ









സെപ്റ്റംബർ 11 - ലെ വേൾഡ്‌ ട്രേഡ്‌ സെന്ററിലെ മനുഷ്യത്വരഹിതമായ ആക്രമണവും ഒരു രാജ്യത്തിന്റെ പരമാധികാരത്തെ തൃണവൽഗണിച്ചുകൊണ്ട്‌ അബട്ടാബാദിൽ,പതിമൂന്ന്‌ വയസ്സുകാരിയായ മകളുടെ മുമ്പിൽവെച്ച്‌ ബിൻലാദനെ കൊല ചെയ്ത് ‌(സിനിമയിൽ എന്നപോലെ വൈറ്റ്‌ഹൗസ്‌ അത്‌ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ഹിറ്റ്ലറുടെ പഴയ വിനോദത്തിന്റെ പുതിയ പതിപ്പ്‌) കടലിൽ തള്ളിയതും ഒരു പോലെ അപലപിക്കാൻ പഠിക്കുമ്പോഴേ മനുഷ്യവംശത്തിന്‌ ശരിയുടെ പാത കണ്ടേത്തുവാൻ കഴിയൂ.


സി.ജെ.തോമസും അരാജകവാദവും

സി.ജെ.ഒരിടത്തും ഉറയ്ക്കാതെ അലഞ്ഞ ഇരുപതാം നൂറ്റാണ്ടിലെ അരാജകവാദികളായ കലാകാരന്മാരുടെ സംഘത്തിലെ അംഗമാണ്‌.ഇന്നത്തെ ഉത്തര-ഉത്തരാധുനിക പശ്ചാത്തലത്തിൽ അരാജകവാദത്തിന്‌ പ്രസക്തിയില്ല.ഇങ്ങനെയാണ്‌ എം.കെ.ഹരികുമാർ (കലാകൗമുദി,2011 മെയ്‌ 22) സി.ജെ.യെയും അരാജകവാദത്തെയും മനസ്സിലാക്കിയിരിക്കുന്നത്‌. അരാജകവാദവും അതിന്റെ അതിജീവനശ്രമവുമാണ്‌ കലാകാരനെ സൃഷ്ടിക്കുന്നത്‌.അത്‌ സ്ഥലകാലനിരപേക്ഷമാണെന്നും എം.കെ.ഹരികുമാർ അറിയുക.


അന്നാ ഹസാരെ












അന്നാ ഹസാരേയ്ക്ക്‌ എന്തുകൊണ്ടാണ്‌ അഴിമതിയ്ക്കെതിരെയുള്ള സമരത്തിൽ ജനങ്ങളെ ഇളക്കിവിടുവാൻ കഴിഞ്ഞത്‌ എന്ന് പലരും ചോദിക്കുന്നു?
ഉത്തരം - വിശ്വാസ്യത നഷ്ടപ്പെട്ട എസ്റ്റാബ്ലിഷ്‌മന്റുകൾക്കപ്പുറം ജനത അഴിമതിയ്ക്കെതിരെ, എല്ലാത്തരം മോചനത്തിനുമായി ഒരു പ്രവാചകനെ കിനാവുകാണുന്നുണ്ട്‌,സമൂഹാബോധത്തിൽ.


വിചിത്രം !

2011 ഏപ്രിൽ 24-30 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കവിതകളില്ലാതെയാണ്‌ പുറത്ത്‌ വന്നിരിക്കുന്നത്‌ (കോളേജ്‌ മാഗസിനൊഴിച്ച്‌) ചർവിതചർവ്വണം ചെയ്ത വിഷയങ്ങൾ കുത്തിനിറച്ചിരിക്കുന്ന ഈ ലക്കത്തിൽ നിന്ന് കവിതകൾ പുറത്തായത്‌ വിചിത്രം തന്നെ!


നിരൂപണത്തിന്റെ പുതുനാമ്പുകൾ (2)

ശ്രീശൈലം ഉണ്ണികൃഷ്ണന്റെ പല വിമർശനലേഖനങ്ങളും പലപ്പോഴായി വായിച്ചിട്ടുണ്ട്‌.

നിരൂപണത്തിന്റെ ശക്തിയും സൗന്ദര്യവും (വാർത്തികം 2009 ജനുവരി 15-ഫെബ്രുവരി 14)
തപസ്യയുടെ സത്ഫലം,കഥയെന്ന കാലമാപിനി (ഉപധ്വനി 22 ആം പിറന്നാൾ പതിപ്പ്‌ 2010)
ഹരിനാമകീർത്തനം - സ്വരൂപവും സ്വഭാവവും
സസ്യലോകത്തിലൂടെ ഒരു പഠനയാത്ര (പ്രഗതി,ജൂലൈ-സെപ്റ്റംബർ 2008)
ചരിത്രത്തിന്റെ ഊടും പാവും ( Intentions, Baselius College Annual 2002)
ചിരിക്കുന്ന മരപ്പാവ- തമസ്സകറ്റുന്ന രത്നപ്രകാശം (പ്രഗതി ഏപ്രിൽ 2010)
നേരിന്റെ പകർന്നാട്ടങ്ങൾ (തപസ്യ 2008 ജൂലൈ 15 ആഗസ്റ്റ്‌ 14)
സംസ്കൃതിയുടെ ചിഹ്നങ്ങൾ (പ്രഗതി ജൂലൈ-സെപ്റ്റംബർ 2009)
ഇങ്ങനെ ഒട്ടനവധി ലേഖനങ്ങൾ.

ശ്രീശൈലം ഉണ്ണികൃഷ്ണന്‍











  

സമകാലിക മലയാളം വാരികയിലും കലാകൗമുദിയിലും വന്ന ചിലലേഖനങ്ങളും അടുത്തകാലത്ത്‌ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.ക്രമബദ്ധമായ ഒരു വളർച്ച നിരൂപണഭാഷയിലും അപഗ്രഥനത്തിലും കാണപ്പെടുന്നു എന്നതാണ്‌ ശ്രീശൈലം ഉണ്ണികൃഷ്ണന്റെ വിമർശനത്തിന്റെ വളരെ പോസിറ്റീവായ ഘടകം.ചിന്തയും ഭാഷയും തെളിഞ്ഞുതെളിഞ്ഞുവരുന്നു. മലയാളനിരൂപണത്തിൽ ഭാവിയിലെ ശബ്ദമായി മാറുവാൻ ശ്രീശൈലം ഉണ്ണികൃഷ്ണന്‌ കഴിയും.ഈ നിരൂപകന്റെ കഠിനാധ്വാനവും ജന്മനാ ഉള്ള പ്രതിഭയും അതിനു തുണയാകും.സാംസ്കാരികമായ കെടുതികളുടെ ഇന്നത്തെകാലത്ത്‌ ഒരു ചെറുപ്പക്കാരൻ നിരൂപണത്തിൽ ജീവിതം സമർപ്പിക്കുന്നത്‌ ഭാവിയിലെ മഹത്തായ സംഭവങ്ങളുടെ തുടക്കമായേക്കാം,ഒരുപക്ഷെ.
വിജയാശംസകൾ !      


O
ഫോണ്‍ : 9895734218

No comments:

Post a Comment

Leave your comment