Saturday, June 4, 2011

നാട്ടറിവ്‌ തരുന്ന നാടൻശീലുകൾ

ശാസ്താംകോട്ട ഭാസ്‌















           പ്രാചീന ജനകീയകവിതയുടെ സ്വഭാവവിശേഷങ്ങളെയും അവയ്ക്ക്‌ അടിസ്ഥാനമായി വർത്തിച്ച ജീവിതനിലവാരത്തേയും കുറിച്ചുള്ള ചിന്ത,നാടൻ പാട്ടുകളിലേക്കാണ്‌ നമ്മെ നയിക്കുന്നത്‌. സാമൂഹ്യജീവിതത്തിന്റെ സത്യസന്ധവും ആത്മാർത്ഥവുമായ ആവിഷ്കാരമാണ്‌ നാടൻപാട്ടുകൾ. ഭാവനയും കല്‌പനയും കുറവാണെങ്കിലും സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളും വികാരതീവ്രമായി നാടൻപാട്ടുകളിൽ പ്രതിഫലിച്ചുകാണുന്നുണ്ട്‌.


മലയാളകവിതാസാഹിത്യചരിത്രത്തിലെ ഏറ്റവും പഴക്കമുള്ളവയാണ്‌ പാട്ടുകൾ. "ദ്രമിഡസംഘാതാക്ഷരമെതുകമോനവൃത്തവിശേഷയുക്തം പാട്ട്‌" - എന്നാണല്ലോ പാട്ടിന്‌ നിർവ്വചനം.വൈവിധ്യം നിറഞ്ഞ നമ്മുടെ പ്രാചീനഗാനസാഹിത്യത്തിലെ ഒരു വിഭാഗം മാത്രമാണ്‌ നാടൻ പാട്ടുകൾ (Folksongs). ജനകീയ കവിതയുടെ ലാളിത്യവും സംഗീതാത്മകതയും നാടൻപാട്ടുകളിൽ കാണാം. മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കും വിനോദത്തിനും, കാർഷികജീവിതവൃത്തിയുമായി ബന്ധപ്പെട്ടും നാടോടിപ്പാട്ടുകൾ ധാരാളമായി കാണുന്നുണ്ട്‌. മുടിയേറ്റുപാട്ടുകൾ, തോറ്റംപാട്ടുകൾ, പുള്ളുവൻപാട്ടുകൾ, തീയാട്ടുപാട്ടുകൾ, ഭദ്രകാളീപാട്ടുകൾ എന്നിവ അനുഷ്ഠാനപരമായ പാട്ടുകളാണെങ്കിൽ തിരുവാതിരപ്പാട്ട്‌, കൈകൊട്ടുകളിപ്പാട്ട്‌, സീതകളിപ്പാട്ട്‌, വള്ളംകളിപ്പാട്ട്‌, ഊഞ്ഞാൽപ്പാട്ട്‌, തുമ്പിതുള്ളൽപ്പാട്ട്‌, കരടികളിപ്പാട്ട്‌, പെണ്ണുകളിപ്പാട്ട്‌ എന്നിവ വിനോദത്തിനും കൊയ്ത്തുപാട്ട്‌, ഞാറ്റുപാട്ട്‌,കൃഷിപ്പാട്ട്‌, വിത്തിടീൽപ്പാട്ട്‌ എന്നിവ കാർഷികവൃത്തിയുമായി ബന്ധമുള്ള പാട്ടുകളുമാണ്‌.


നാടൻപാട്ടുകളുടെ കൂട്ടത്തിൽ മാപ്പിളപ്പാട്ടുകളും ക്രൈസ്തവനാടോടിപ്പാട്ടുകളുമുണ്ട്‌. തച്ചോളി ഒതേനന്റെ കഥ പറയുന്ന വടക്കൻപാട്ടും ഇരവിക്കുട്ടിപ്പിള്ളപ്പോര്‌ എന്ന തെക്കൻപാട്ടും നാടൻപാട്ടുകളായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌.


ഒരു കാലഘട്ടത്തിലെ അടിച്ചമർത്തപ്പെട്ട ആദിഗോത്രജനതയുടെ ആത്മനൊമ്പരങ്ങളും ഭയവിഹ്വലതകളും നാടോടിപ്പാട്ടുകളിൽ തെളിഞ്ഞുകാണാം. ജീവിതത്തിന്റെ ഊഷ്മാവും ഗന്ധവും ഇഴുകിച്ചേർന്ന നാടൻപാട്ടുകൾ ഗ്രാമീണജനതയുടെ ഹൃദയത്തുടിപ്പുകളാണ്‌. ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ മൃഗസമാനജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഒരു വിഭാഗം നമ്മുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു. വിപരീതസാഹചര്യങ്ങളോട്‌ മല്ലിട്ടും വിയർപ്പൊഴുക്കി അദ്ധ്വാനിച്ചും അവർ മണ്ണിൽ കനകം വിളയിച്ചു. നിസ്വരും നിരാലംബരുമായിരുന്ന മണ്ണിന്റെ മക്കൾ, പണിയെടുക്കുന്ന വേളകളിൽ പാടിയിരുന്ന പാട്ടുകളാണ്‌ 'കൃഷിപ്പാട്ടുകൾ' എന്ന പേരിൽ അറിയപ്പെടുന്ന നാടൻപാട്ടുകൾ. പുതുനെല്ലിന്റെയും പശമണ്ണിന്റെയും മണമുള്ള പാട്ടുകൾ. പരിമിതമായ അനുഭവങ്ങളുടെ ലോകത്തിൽ വർണ്ണശബളമായ ഒരു ജീവിതചക്രവാളത്തെ സ്വപ്നം കണ്ടുകൊണ്ട്‌ ലളിതമായ ജീവിതം നയിച്ച കർഷകതൊഴിലാളരുടെ പാട്ടുകളാണ്‌ യഥാർത്ഥ നാടൻപാട്ടുകൾ. ഈ നാടൻപാട്ടുകളിൽ നാട്ടറിവിന്റെ ചെപ്പുകൾ ഒളിഞ്ഞിരുപ്പുണ്ട്‌.


അമ്മാവൻ വന്നീല്ലാ..
പത്തായം തൊറന്നീല്ലാ...
എന്തെന്റെ മാവേലീ ഓണം വന്നൂ...
അമ്മായി ചെന്നീല്ലാ...
നെല്ലൊട്ടും തന്നീല്ലാ...
എന്തെന്റെ മാവേലീ ഓണം വന്നൂ


വളരെ ഇമ്പമേറിയ ഈ നാടൻപാട്ടിൽ താളത്തിനും ഈണത്തിനും ഉപരിയായി കേരളീയസമൂഹത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ ദൈന്യതയാണ്‌ വ്യക്തമാക്കുന്നത്‌.


നെല്ലുഗവേഷണവും വിത്തുഗവേഷണവുമൊക്കെ വരുന്നതിന്‌ മുൻപ്‌ നമ്മുടെ ഗ്രാമങ്ങളിൽ സർവ്വസാധാരണമായി കാണപ്പെട്ടിരുന്ന നിരവധി നെൽവിത്തിനങ്ങളുണ്ടായിരുന്നു. അവയുടെയൊക്കെ പേരുകൾ ഇന്നത്തെ തലമുറയ്ക്ക്‌ അജ്ഞാതമായിരിക്കും.കുറേയധികം നെൽവിത്തിനങ്ങളുടെ പേരുകൾ വിവരിക്കുന്ന ഒരു നാടൻപാട്ടിതാ...


ആലകാ ചേലകാ...
ചേലക്കിടാവിത്ത്‌....
ഉപ്പുകുറുവാ ചെറുവിത്ത്‌ വല്ലള
ചാമ്പായിപ്പൂപ്പനേ
കണ്ണാടിപ്പോരനേ
ത്‌ലാക്കണ്ണൻ കുറുവാ
കിഴിക്കുറുവാ വിത്തുവേ
ഓവുപെരുത്തതും
മുണ്ടോനും മുണ്ടോക്കുറുവനും
അതിക്കിര്യാഴി മുറിക്കതിര്‌
വിത്തിന്റെ പേരുവേ
ചെന്നെല്ല് ഞാനുവേ

ഇന്ന് നമ്മുടെ കൃഷിരീതികൾ മാറിയിട്ടുണ്ടെങ്കിലും ഈ പാട്ടിലൂടെ ഒരു അറിവ്‌ പകർന്ന് തരുകയാണ്‌ ചെയ്യുന്നത്‌.


നാടൻപാട്ടുകൾക്ക്‌ പൊതുവായി ഒരു താളബോധം ഉള്ളതായി കാണാം. ഞാറ്റുപാട്ട്‌, കൊയ്ത്തുപാട്ട്‌, കൃഷിപ്പാട്ട്‌ തുടങ്ങി അനുഷ്ഠാനപരമായ പാട്ടുകളിലായാലും ഈ താളബോധം നിലനിൽക്കുന്നുണ്ട്‌.



ചെങ്ങന്നൂനാണിപെറ്റെട്ടവരെത്തറപേര്‌
ചെങ്ങന്നൂനാണിപെറ്റെട്ടവരെത്തറപേര്‌

അഞ്ചാണും മൂന്നുപെണ്ണും
അവരെട്ടുപേരുണ്ടേ

അഞ്ചാണും മൂന്നുപെണ്ണും
അവരെട്ടുപേരുണ്ടേ

അത്തിന്തോം തിന്തിന്തോം തിനതിന്താ-
തിനിന്തോം തിനതിന്തോം തിന്തിന്തോം
തിനതിന്താ തിനിന്തോം.....

പറയിപറപ്പണികെട്ടിയ പാലാരിമുറം
അരിതിരികൊഴിയെന്നമ്മ പാറ്റുതുടങ്ങീ
.................................................................
ആനേടെ കളികണ്ടിട്ടും പാം മനസ്സില്ലേ
ആനക്കാരൻ മേലാനെ കണ്ടിട്ടും പാം മനസ്സില്ലേ

അത്തിന്തോം തിന്തിന്തോം തിനതിന്താ-
തിനിന്തോം തിനതിന്തോം തിന്തിന്തോം
തിനതിന്താ തിനിന്തോം.....


ഈ കൊയ്ത്തുപാട്ടിൽ താളത്തിന്റെ മനോജ്ഞമായ രസം അടങ്ങിയിരിപ്പുണ്ട്‌.ഓരോ പാട്ടുകൾക്കും വ്യത്യസ്തമായ താളം നിലനിർത്തുന്നതും നാടൻപാട്ടുകളുടെ സവിശേഷമായ പ്രത്യേകതയാണ്‌. ഇങ്ങനെ ഒരു തനതായ താളബോധം നിലനിർത്തിക്കൊണ്ടുതന്നെ നമ്മുടെ സാമൂഹ്യജീവിതത്തിൽ നിലനിന്നിരുന്ന അവസ്ഥാവിശേഷങ്ങളെക്കുറിച്ചുള്ള അറിവ്‌ പകർന്നുതരുന്ന നാടൻപാട്ടുകൾ നമ്മുടെ സാംസ്കാരികപാരമ്പര്യത്തിന്‌ ലഭിച്ച അമൂല്യരത്നങ്ങളാണ്‌.

O


Phone -9446591287


2 comments:

  1. DEAR SIR...
    UR ARTICLE WS HEART TOUCHING ..

    ReplyDelete
  2. It is interesting. But a line "ഒരു കാലഘട്ടത്തിലെ അടിച്ചമർത്തപ്പെട്ട ആദിഗോത്രജനതയുടെ ആത്മനൊമ്പരങ്ങളും ഭയവിഹ്വലതകളും നാടോടിപ്പാട്ടുകളിൽ തെളിഞ്ഞുകാണാം" which has a little displeased me. Never blame or complaint our forefathers, since such occurances i.e., ഒരു കാലഘട്ടത്തിലെ അടിച്ചമർത്തപ്പെട്ട ആദിഗോത്രജനതയുടെ .." It is of an ever-existing phenomenon, since such "adichamarthapedalukal" is being continued even today. Thanks and Compliments.

    ReplyDelete

Leave your comment