Monday, September 24, 2012

ന്യൂട്രിനോ പരീക്ഷണം അമേരിക്കൻ സൈനിക ആധിപത്യത്തിൽ


 ലേഖനം
ജോൺ പെരുവന്താനം









       കേരള- തമിഴ്‌നാട്‌ അതിർത്തിയിൽ ഇടുക്കി, തേനി ജില്ലകളിൽ ന്യൂട്രിനോ ഒബ്സർവേറ്ററി സ്ഥാപിക്കുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക്‌ കാരണമായിട്ടുണ്ട്‌. പ്രപഞ്ചരഹസ്യങ്ങളെ സംബന്ധിച്ച്‌ നിരവധി പുതിയ അറിവുകൾ കിട്ടുന്നതാണ്‌ ന്യൂട്രിനോ പരീക്ഷണമെങ്കിലും അതിന്റെ നേതൃത്വം അമേരിക്കയ്ക്ക്‌ ആകുമ്പോൾ ജനങ്ങൾക്ക്‌ ആകുലത വർദ്ധിക്കുന്നു. ഇന്തോ-അമേരിക്കൻ ആണവ ഉടമ്പടിയിലെ വൺ ടൂ ത്രീ (1 2 3) കരാറിന്റെ ഒളി അജണ്ടയാണ്‌ ഇതിന്റെ പിന്നിലെന്ന സംശയം പ്രബലമാണ്‌. തമിഴ്‌നാട്ടിലെ പൊട്ടിപ്പുറത്ത്‌ സ്ഥാപിക്കുന്ന ന്യൂട്രിനോ പരീക്ഷണശാല രാജ്യത്തെ ശാസ്ത്രഗവേഷണരംഗത്തെ കുതിപ്പിൽ നിർണ്ണായകമാവുമെന്നാണ്‌ കേന്ദ്രസർക്കാർ പറയുന്നത്‌. ഇന്ത്യാ ബേസ്ഡ്‌ ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ വെബ്‌സൈറ്റിലും അമേരിക്കൻ വെബ്‌സൈറ്റിലും പദ്ധതിയെ സംബന്ധിച്ച്‌ വ്യത്യസ്തമായ വിശദീകരണങ്ങളാണ്‌ ഉള്ളത്‌. ഇവിടെ പ്രതിഷേധമുണ്ടായപ്പോൾ ഇന്ത്യൻ വെബ്‌സൈറ്റ്‌ തന്നെ അപ്രത്യക്ഷമാവുകയും പിന്നീട്‌ പ്രത്യക്ഷപ്പെട്ടപ്പോൾ മുമ്പുണ്ടായിരുന്നതിൽ നിന്നും പല പ്രധാനകാര്യങ്ങളും നീക്കം ചെയ്യുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തത്‌ ഏറെ സംശയങ്ങൾക്ക്‌ ഇടനൽകുന്നു. അമേരിക്കൻ ആണവോർജ്ജവകുപ്പിന്‌ പദ്ധതിയുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലെന്നാണ്‌ പരീക്ഷണത്തിന്‌ നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ ഫെർമിലാബ്‌ ഇപ്പോൾ വിശദീകരിക്കുന്നത്‌.


ആയുധനിർമ്മാണമല്ല ലക്ഷ്യമെന്നും സൈനിക താൽപര്യമില്ല എന്നും വിശദീകരിക്കുമ്പോഴും ശാസ്ത്രസമൂഹം പൊതുജനങ്ങളിൽ നിന്നും മറച്ചുവെക്കുന്നത്‌ എന്തെല്ലാമാണ്‌? അമേരിക്കയിലെ ഷിക്കാഗോവിൽ സ്ഥിതി ചെയ്യുന്ന ഫെർമിലാബിൽ വൻവിസ്ഫോടനം നടത്തി, ഭൂമിക്കടിയിലൂടെ 14,700 കിലോമീറ്റർ സഞ്ചരിച്ച്‌ ന്യൂട്രിനോ കണികകൾ തേനിയിലെ പ്ലാന്റിലെത്തുമെന്നാണ്‌ അമേരിക്കൻ വെബ്‌സൈറ്റിൽ ആദ്യമുണ്ടായിരുന്നത്‌. അഞ്ച്‌ വർഷങ്ങൾക്കു മുമ്പ്‌ നീലഗിരി ജില്ലയിലെ സിംഗാര മലനിരകളിൽ ആരംഭിക്കാൻ തീരുമാനിച്ച ന്യൂട്രിനോ പ്ലാന്റിനെതിരെ തമിഴ്‌നാട്ടിലെ പരിസ്ഥിതി പ്രവർത്തകർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‌ നൽകിയ പരാതിയെത്തുടർന്ന് വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക്‌ നാശമുണ്ടാക്കുന്നു എന്ന കാരണത്താൽ നീലഗിരിയിൽ അനുമതി നിഷെധിക്കപ്പെട്ട പ്ലാന്റാണ്‌ ഇപ്പോൾ പൊട്ടിപ്പുറത്ത്‌ സ്ഥപിക്കപ്പെടുന്നത്‌. ഭൗമോപരിതലത്തിൽ നിന്നും ആയിരം മീറ്റർ താഴ്ച്ചയിൽ രണ്ടര കിലോമീറ്റർ ടണൽ നിർമ്മിച്ചാണ്‌ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. നിത്യേന അഞ്ച്‌ വീതം അഞ്ച്‌ വർഷക്കാലം മുഴുവൻ വൻസ്ഫോടനം നടത്തിയാൽ മാത്രമാണ്‌ ടണൽ നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയുകയുള്ളൂ. 800 ദശലക്ഷം ടൺ പാറ ഇവിടുന്ന് തുരന്നു മാറ്റേണ്ടതുണ്ട്‌. രണ്ട്‌ റിക്ടർ സ്കെയിൽ മുതൽ നാല്‌ റിക്ടർ സ്കെയിൽ വരെ ശക്തിയുള്ള ഭൂചലനങ്ങൾക്ക്‌ തുല്യമായ സ്ഫോടന ആഘാതമായിരിക്കും ഇവിടെ നിത്യേന അഞ്ച്‌ തവണ വീതം സംഭവിക്കുക. മുല്ലപ്പെരിയാർ - ഉടുമ്പൻചോല ഭ്രംശമേഖലയിലാണ്‌ ഇത്‌ സംഭവിക്കുന്നത്‌ എന്നുള്ളത്‌ വലിയ പ്രത്യാഘാതങ്ങൾക്ക്‌ ഇടവരുത്തുന്നതാണ്‌. അണക്കെട്ടുകളുടെ നിലനിൽപ്പിനും സുരക്ഷയ്ക്കും ഇത്‌ ഭീഷണിയാണെന്നുള്ളതിന്‌ ഒരു സംശയവും വേണ്ട.

ഇലക്ട്രോണിന്റെ കോടിക്കണക്കിൽ ഒരംശം മാത്രം ഭാരമുള്ള ന്യൂട്രിനോ വെളിച്ചത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി അടുത്തകാലത്ത്‌ വെളിപ്പെടുത്തപ്പെടുകയും അത്‌ തെറ്റാണ്‌ എന്ന് പിന്നീട്‌ തിരുത്തപ്പെടുകയുമുണ്ടായി. ഭാരം അൽപമെങ്കിലുമുള്ള ഒരു കണത്തിനും വെളിച്ചത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ആവില്ല എന്നാണ്‌ സാപേക്ഷതാ സിദ്ധാന്തം. ഇതനുസരിച്ച്‌ ഭാരമുണ്ടോ ഇല്ലയോ എന്നറിയാൻ സഞ്ചാരവേഗം നോക്കിയാൽ മതി. നന്നേ ചെറുതാകിലും ഭാരം അൽപമാത്രം ആയതിനാലും ന്യൂട്രിനോ കണങ്ങൾക്ക്‌ ഏത്‌ പദാർത്ഥത്തിലൂടെയും അനായാസേന കടന്നുപോകാം. ഭൂമിയുടെ അകക്കാമ്പിൽ എന്ത്‌ നടക്കുന്നു എന്നറിയാനും സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഉള്ളിൽ എന്ത്‌ സംഭവിക്കുന്നു എന്നറിയാനും ന്യൂട്രിനോയെ ഉപയോഗിക്കാം.

ഇന്ന് സയൻസ്‌ സമം ഫിസിക്സ്‌ എന്നായിട്ടുണ്ടെങ്കിലും പാർട്ടിക്കിൾ സയൻസ്‌ മാനവരാശിയുടെ പുരോഗതിയിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. 1930 ൽ ഈ കണികയുടെ സൈദ്ധാന്തിക സാധ്യത അവതരിപ്പിച്ച വുൾഫ്‌ ഗാങ്‌പോളിയും 1932 ൽ ചാഡ്‌വിക്‌ എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയ ചാർജ്ജില്ലാ കണത്തിനും ന്യൂട്രോൺ എന്നാണ്‌ പേരിട്ടിരുന്നത്‌. പിന്നീട്‌ വുൾഫ്‌ ഗാങ്‌പോളി കണ്ടെത്തിയ കണത്തിന്‌ അതിന്റെ സവിശേഷ സ്വഭാവം മനസ്സിലാക്കി ന്യൂട്രിനോ എന്ന പേരിട്ടത്‌ ഫെർമി എന്ന ശാസ്ത്രജ്ഞനാണ്‌. ഫെർമിയുടെ പേരിൽ സ്ഥാപിതമായിട്ടുള്ള ഷിക്കാഗോവിലെ ന്യൂട്രിനോ ഒബ്സർവേറ്ററി അമേരിക്കൻ സൈന്യത്തിന്റെ ചാരപ്രവർത്തനത്തിന്റെ കൂടി പരീക്ഷണശാലയാണ്‌. ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന അയൽപ്പക്ക സൗഹൃദം തകർത്തതും പിന്നീട്‌ ചൈന ഇന്ത്യയെ കടന്നാക്രമിക്കാൻ കാരണമായതും  ഇന്നും പുറത്തറിയാത്ത ചില ചാരപ്പണിയെ തുടർന്നാണ്‌. അമേരിക്കയ്ക്കു വേണ്ടി ചൈനയുടെ സൈനിക രഹസ്യങ്ങൾ ചോർത്താൻ സിയാച്ചിൻ മഞ്ഞു മലകളുടെ താഴ്‌വാരത്തിൽ ഇന്ത്യ നിക്ഷേപിച്ച പ്ലൂട്ടോണിയം ബോംബ്‌ കിലോമീറ്ററുകൾ താഴ്ച്ചയിൽ മഞ്ഞുപാളികൾക്കിടയിൽ ഇപ്പോഴും നിർവ്വീര്യമാകാതെ കിടക്കുന്നുണ്ട്‌. ഇന്ത്യയെ ആക്രമിക്കുവാൻ ചൈനയെ പ്രേരിപ്പിച്ച പ്രകോപനത്തിന്റെ പിന്നാമ്പുറക്കഥകൾ ഇനിയും ചരിത്രത്തിൽ രേഖപ്പെടുത്തുവാൻ ഇരിക്കുന്നതേയുള്ളൂ.


നിരുപദ്രവകാരിയായ ന്യൂട്രിനോയെ ഉപയോഗിച്ച്‌ ലോകത്തിൽ എവിടെ വേണമെങ്കിലും ചാരപ്രവർത്തനം തന്ത്രപരമായി നടത്താൻ കഴിയുമോ എന്ന പരീക്ഷണമാണ്‌ ഇവിടെ നടക്കുന്നത്‌. അമേരിക്കൻ സൈനിക താൽപര്യങ്ങളെ വെല്ലുവിളിച്ച്‌ ലോകത്ത്‌ ആരെങ്കിലും അണുബോംബ്‌ ഉണ്ടാക്കിയാൽ ഭൂമിക്കടിയിൽ കിലോമീറ്ററുകളോളം താഴ്ച്ചയിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ബോംബിനെയും ന്യൂട്രിനോ ഒരു ട്രിഗർ ആയി ഉപയോഗിച്ച്‌ സ്ഫോടനം നടത്തി തകർക്കുവാൻ കഴിയും. ഭൂമിക്കടിയിലെ ധാതുനിക്ഷേപങ്ങളെ കണ്ടെത്തുവാനും അവ തങ്ങളുടെ കൈപ്പിടിയിലൊതുക്കുവാനും കഴിയും. സെപ്റ്റംബർ 11 ന്റെ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തിനു ശേഷം ലോകത്ത്‌ ഒട്ടാകെ തീവ്രവാദ നിർമ്മാർജ്ജനദൗത്യം രാഷ്ട്രീയ ആയുധമായി സ്വീകരിച്ചിരിക്കുന്ന അമേരിക്കയ്ക്ക്‌ ഏതു രാജ്യത്തെയും ഏതൊരാളിനെയും  ന്യൂട്രിനോ ഉപയോഗിച്ച്‌ കണ്ടെത്തുവാനും കൊലപ്പെടുത്തുവാനും കഴിയുന്ന തരത്തിലേക്കുള്ള പുതിയൊരായുധത്തിന്റെ വികസിപ്പിക്കലുമായി ബന്ധപ്പെട്ടാണ്‌ ഈ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്‌.

ഒരു രാജ്യത്തിന്റെയും ഒരു വിധത്തിലുള്ള സൈനികരഹസ്യങ്ങളും സുരക്ഷിതമാവാത്ത രീതിയിൽ ആരുടെയും എത്ര വലിയ തന്ത്രപ്രധാന വിവരങ്ങളും നൊടിയിടയ്ക്കുള്ളിൽ കൈക്കലാക്കാൻ അമേരിക്കൻ ചാര ഉപഗ്രഹങ്ങളെ സഹായിക്കാൻ കഴിയുമെന്നതാണ്‌ ന്യൂട്രിനോ പരീക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന ഒളി അജണ്ട.

ന്യൂട്രിനോ പരീക്ഷണത്തെ സർവ്വാത്മനാ പിന്തുണയ്ക്കുന്ന ശാസ്ത്രസമൂഹം ഇതിന്റെ പിന്നിൽ പതിയിരിക്കുന്ന രാഷ്ട്രീയ- സൈനിക താൽപര്യങ്ങളെ തിരിച്ചറിയാതിരിക്കാനുള്ള കൗശലം കൂടി ഉള്ളടക്കം ചെയ്താണ്‌ ഫെർമിലാബ്‌ ലോകത്തൊട്ടാകെയുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്‌. പാരീസിൽ നടക്കുന്ന കണികാ പരീക്ഷണത്തിൽ എല്ലാവരെയും പങ്കെടുപ്പിക്കുമ്പോൾ അന്റാർട്ടിക്കയിൽ നടന്നുവരുന്ന ഒബ്സർവേറ്ററിയിലെ പഠനങ്ങൾക്ക്‌ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പങ്കെടുക്കുവാൻ അവകാശമില്ല. ഷിക്കാഗോവിൽ നിന്ന് നേർരേഖയിൽ ഭൂമിയുടെ അകക്കാമ്പിലൂ‍ടെ സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ കഴിയുന്ന സ്ഥലമെന്ന പ്രത്യേകതയാണ്‌ ദക്ഷിണ ഇന്ത്യയെ ഇതിനുവേണ്ടി തെരെഞ്ഞെടുക്കുവാൻ കാരണം. മുമ്പ്‌, ഇതിന്റെ ആരംഭഘട്ട പരീക്ഷണങ്ങൾ കർണ്ണാടകയിലെ കോലാർ സ്വർണ്ണഖനിക്കുള്ളിൽ ഒബ്സർവേറ്ററി സ്ഥാപിച്ച്‌ നടത്തിപ്പോരുന്നതിന്റെ രണ്ടാംഘട്ട പരീക്ഷണപഠനമാണ്‌ തേനിയിൽ അരങ്ങേറുവാൻ പോകുന്നത്‌. നിർദ്ദോഷവും നിരുപദ്രവകരമെന്നും തെറ്റിദ്ധരിപ്പിക്കുവാനും ശാസ്ത്രബോധത്തിലേക്ക്‌ വളരുന്ന മധ്യവർഗ്ഗസമൂഹത്തെ ശാസ്ത്രനേട്ടങ്ങളുടെ വിസ്മയത്തുമ്പിൽ നിർത്തി ദേശാഭിമാന പ്രചോദിതരാക്കി തങ്ങളുടെ ഗൂഢമായ സൈനികതാൽപര്യവും സൈനികാധിപത്യവും നേടിയെടുക്കുക എന്ന ലക്ഷ്യത്തിൽ നീങ്ങുന്ന ന്യൂട്രിനോ പരീക്ഷണങ്ങൾക്കായി തദ്ദേശീയ ജനതയെ വികസന വായ്ത്താരികളിൽ മയക്കുകയാണിവിടെ.


പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന ന്യൂട്രിനോ പ്രളയം നിരീക്ഷണത്തിന്‌ അലോസരമുണ്ടാക്കാതിരിക്കാനാണ്‌ നിരീക്ഷണകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും വളരെ ആഴത്തിൽ ഉണ്ടാക്കുന്നത്‌. ഭൂമിയുടെ മറുപുറത്തുള്ള ഷിക്കാഗോവിൽ നിന്ന് ഉഗ്രവിസ്ഫോടനം നടത്തി അയയ്ക്കുന്നവയെ മാത്രം കണ്ടറിഞ്ഞ്‌ സ്വീകരിച്ച്‌ പഠിക്കുവാനും ന്യൂട്രിനോ കണികയെ വിഭജിക്കുവാനും കഴിഞ്ഞാൽ മാത്രമേ ലോകത്തെ കൈപ്പിടിയിലൊതുക്കുവാൻ സാമ്രാജ്യത്വ ശക്തികൾക്ക്‌ കഴിയുന്ന പുതിയൊരായുധം രൂപപ്പെടുകയുള്ളൂ. ഒരുപക്ഷേ, ന്യൂട്രിനോയുടെ സഹായത്താൽ വായൂമണ്ഡലത്തെ തന്നെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കാം. ആർക്കും പിടികൊടുക്കാതെ പ്രപഞ്ചം മുഴുവൻ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ന്യൂട്രിനോയെ വിഭജിക്കാനോ നിയന്ത്രിക്കാനോ കഴിഞ്ഞാൽ ഓക്സിജനെയും കാർബൺ ഡൈഓക്സൈഡിനെയും ഹൈഡ്രജനെയും നൈട്രജനെയും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞേക്കാം. അതല്ലെങ്കിൽ വായൂമണ്ഡലത്തെ അപ്പാടെ തന്നെ മുകളിലേക്ക്‌ ഉയർത്തുന്നതിനോ താഴ്ത്തുന്നതിനോ കഴിഞ്ഞേക്കാം. മഴമേഘങ്ങളെ തന്നെ വേണമെങ്കിൽ എവിടെയെങ്കിലും നിയന്ത്രിച്ച്‌ നിർത്താം. ഗുരുത്വാകർഷണ കേന്ദ്രങ്ങളെ മാറ്റിമറിക്കാം. പ്രപഞ്ചഘടനയിൽ തന്നെ മാറ്റം മറിച്ചിലുകൾ വരാം. മാനവരാശിയുടെ ചരിത്രത്തിലെ വഴിത്തിരിവാകുന്ന പരീക്ഷണനേട്ടങ്ങൾ സൈനിക താൽപര്യങ്ങളിൽ നിയന്ത്രിക്കപ്പെടുന്നത്‌ അത്യന്തം ആപൽക്കരമാണ്‌.


O

PHONE : 9947154564




No comments:

Post a Comment

Leave your comment