Monday, November 15, 2010

ഹൈഡ്ര

കഥ
നിധീഷ്‌.ജി

             



                                 




ര്‍ക്കിലടയാളങ്ങള്‍ ക്രമമായി വീണുകിടക്കുന്ന പഞ്ചാരമണ്ണില്‍ ഇളവെയില്‍ ചിതറാന്‍ തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഉണര്‍ന്നത്. അടുക്കളയില്‍ രമ പെരുമാറുന്നത് കേള്‍ക്കാം. കയ്യെത്തിച്ച് വാര്‍ഡ്രോബിന് മുകളിലിരുന്ന റിമോട്ട് എടുത്ത് സെറ്റ് ഓണ്‍ ചെയ്തു. സന്തൂറില്‍ നിന്നും ഇടറി വീഴുന്ന നാദത്തിനൊപ്പം സുഖദമായ സ്വരത്തില്‍ അശോക്‌ ഖോസ്ല പാടുന്നു. ജനാലയിലൂടെ വീണ്ടും പുറത്തേക്ക് നോക്കി. പുളിമരത്തിനു താഴെ ഓണത്തിന് കെട്ടിയ ഊഞ്ഞാല്‍ ഈറനുണങ്ങിത്തുടങ്ങുന്നു. കോഴികള്‍ തൊടിയിലൂടെ ഓരോന്തിന് പിന്നാലെ പായുന്നു. രണ്ടുമൂന്ന് പഴുത്ത പ്ലാവിലകള്‍ മുറ്റത്തെ ശൂന്യതയെ ഭേദിച്ചുകൊണ്ട് വീഴുകയും പ്ലാവില്‍നിന്ന് ഒരു പച്ചിലക്കിളി പറന്നുപോകുകയും ചെയ്തു.

വല്ലാത്ത ക്ഷീണം.


ഇന്നലെ ഗിരീഷിനോടൊപ്പം പങ്കിട്ട റോയല്‍ സ്റ്റാഗ്‌ സിരകളില്‍ ഇപ്പോഴും മേഞ്ഞു നടക്കുന്നുണ്ടെന്നു തോന്നുന്നു. ഖോസ്ലയെ പാടാന്‍ വിട്ടിട്ട്, തണുത്ത കാപ്പി ഒറ്റവലിക്ക് കുടിച്ച ശേഷം, ഞാന്‍ പടിഞ്ഞാറ്റയിലേക്കിറങ്ങി. രാത്രി പെയ്ത മഴ പച്ചപ്പുകള്‍ക്കിടയില്‍ പതുങ്ങി നില്‍ക്കുന്നത് കണ്ടു. ചേമ്പിന്‍കൂട്ടങ്ങള്‍ക്കപ്പുറം ശാന്തമായിക്കിടക്കുന്ന  കായല്‍പ്പരപ്പില്‍ അങ്ങിങ്ങ്  കൊച്ചു കൊച്ചു വയലറ്റ്പൊട്ടുകള്‍ പോലെ, കുളവാഴപ്പൂക്കൾ.

ഇന്നലത്തെ കാല്‍പ്പാടുകള്‍ തിരഞ്ഞ് ഞാന്‍ നടന്നു. ഒക്കെ മഴ മായ്ച്ചിരിക്കുന്നു. കഴിഞ്ഞരാത്രി, നനഞ്ഞൊലിച്ച്‌ കായല്‍ക്കരയിലേക്ക് വന്നത് ആരുമറിയാതെയാണ്; രമ പോലും. അവള്‍ നല്ല ഉറക്കമായിരുന്നു. ഒരാഴ്ചക്കാലമെടുത്ത്‌ രൂപപ്പെടുത്തിയ പദ്ധതിയുമായി ബന്ധപ്പെട്ട ചില ദൗത്യങ്ങൾ, അടിയന്തിരമായി അവനെ ഏൽപ്പിക്കേണ്ടതുണ്ടായിരുന്നു.

മഴതോര്‍ന്ന പുലരിയില്‍ ജലം ശാന്തമായിക്കിടന്നു. കായലിന്‍റെ തെക്കേകോണിലെ കല്‍ക്കെട്ടുകള്‍ക്കരികില്‍ വന്ന് പതിഞ്ഞ ശബ്ദത്തില്‍ ഞാനവനെ വിളിച്ചു.

"കാര്‍ക്കിനസ്!"

ജലവിതാനത്തിൽ ചെറുകുമിളകളുണ്ടാക്കിക്കൊണ്ട്‌ അവൻ പൊടുന്നനെ ഉയർന്നുവന്നു. ഒരു മാത്രികവിദ്യാലെന്നവണ്ണം എന്റെ ശബ്ദം അവൻ തിരിച്ചറിയുന്നത്‌ അത്ഭുതമാണ്‌. മുത്തുകൾ പോലെ മിന്നിത്തിളങ്ങുന്ന കണ്ണുകൾ. ഏതിരുട്ടിലും പച്ചയ്ക്കും വെളുപ്പിനുമിടയിലെ ആ ചുവപ്പുരാശി തിളങ്ങി നില്‍ക്കും. രാകി മൂര്‍ച്ചപ്പെടുത്തി വെച്ചതുപോലെ അരിപ്പല്ലുകള്‍ നിറഞ്ഞ പടവാളുകൾ. ഒരു നക്ഷത്രസമൂഹം മുഴുവന്‍ പ്രതിഫലിക്കുന്ന പടച്ചട്ടയണിഞ്ഞ്, യുദ്ധപ്പുറപ്പാടിൽ, ആയുധമേന്തി നില്‍ക്കുന്ന പടനായകന്‍- കാര്‍ക്കിനസ്! വലിപ്പത്തില്‍ അവന്‍ ഏതു ഞണ്ടുകളെയും തോല്‍പ്പിക്കും. ശാസ്ത്രീയമായി അവൻ ഡെക്കാപ്പോഡ് ക്രസ്റ്റേസിയനെന്നോ ഫൈലം ആര്‍ത്രോപോഡയെന്നോ ആയിരിക്കണം. പഴയ ജന്തുശാസ്ത്രപാഠങ്ങൾക്ക്‌ ഇപ്പോൾ അത്ര തെളിച്ചമുള്ള ജീവസാന്നിധ്യമില്ല.

ഒരു തുലാവര്‍ഷക്കാലത്ത്, ഒടഞ്ചിയില്‍ കുടുങ്ങിയനിലയിലാണ് എനിക്കവനെ കിട്ടുന്നത്. പച്ചോല ഇരുവശവും മെടഞ്ഞ് മധ്യത്തില്‍ രണ്ടായി ഒടിച്ച്, അറ്റങ്ങള്‍ കൂട്ടിക്കെട്ടി ഇഴക്കയര്‍ കൊണ്ട് നെയ്തെടുത്ത ഒടഞ്ചി. പാപ്പിമൂപ്പത്തിയാണ് എന്നെ ഒടഞ്ചിയുണ്ടാക്കാന്‍ പഠിപ്പിച്ചത്. അവര്‍ ഇന്നില്ല . തൊണ്ട് തല്ലി, കയര്‍ പിരിച്ച്, ചന്തയില്‍ കൊണ്ടുപോയി വിറ്റുകിട്ടുന്നതുകൊണ്ട്‌ ജീവിതം കഴിച്ചിരുന്ന മൂപ്പത്തി ഏക മകന്‍റെ ചവിട്ടേറ്റാണ് മരിച്ചത്.

കരയോട് ചേര്‍ത്തു നാട്ടിയ ബലമുള്ള കമ്പിന്മേല്‍ കയര്‍കെട്ടി ഒടഞ്ചി വെള്ളത്തിലേക്കിടും. തിരികെ വലിച്ചടുപ്പിക്കുമ്പോള്‍ നിറയെ മീനുകളുണ്ടാവും. കരിമീനുകളാണെങ്കില്‍ ഒടഞ്ചിക്ക് ഒരു പെടപെടപ്പാണ്. ചിലപ്പോള്‍ മുഴുത്ത വരാലുകൾ, സിലോപ്പിയ, ബ്ലാഞ്ചി, പുളവന്മാർ, ഞണ്ടുകൾ..... ഞണ്ടുകള്‍ പെട്ടാല്‍പ്പിന്നെ ഒരു മീനുകളും ഒടഞ്ചിയിലേക്ക് വരില്ല. അങ്ങനെയുള്ള ഒരു ദിവസമാണ് അവനെ അമളിപറ്റിയ നിലയില്‍ ഞാന്‍ നേര്‍ക്കുനേരേ കാണുന്നത്. കെണിയില്‍പ്പെട്ടുവെങ്കിലും അവന്‍ ഒട്ടും പതറിയിരുന്നില്ല. വാളുകള്‍ വീശി എനിക്കുനേരേ ചീറിയടുത്തു. യുവത്വത്തിന്റെ വീറും, അടങ്ങാത്ത ശൗര്യവും. എനിക്കവനെ ഒറ്റനോട്ടത്തിലിഷ്ടമായി. ഏതോ ജന്മാന്തരബന്ധത്തിന്‍റെ വയലറ്റ്പൂക്കള്‍ വിടര്‍ന്നത് പോലെ....

ഒടഞ്ചി തിരികെ വെള്ളത്തിലേക്ക് മുക്കി ഞാന്‍ അവനെ സ്വതന്ത്രനാവാന്‍ അനുവദിച്ചു. വലിയ കാലുകള്‍ വലിച്ചുവെച്ച്, ജലത്തിലേക്ക് ഊളിയിടുമ്പോള്‍ പളുങ്കുകണ്ണുകള്‍ കൊണ്ട് അവൻ നന്ദിപൂർവ്വം എന്നെ നോക്കി. ആ നിമിഷം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. പകലും രാത്രിയുമെല്ലാം മറ്റാരുമില്ലാത്ത നേരത്ത് ഞങ്ങള്‍ കണ്ടുമുട്ടി. എന്‍റെ വിളികേട്ടാല്‍ എവിടെയായിരുന്നാലും  നിമിഷനേരംകൊണ്ട് അവന്‍ ജലപ്പരപ്പിലേക്കുയര്‍ന്നു വരും. പുരാതനമായ ഒരു ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു. പഴയ പോരാട്ടങ്ങളുടെ വീരഗാഥകൾ ചൊല്ലിപ്പറഞ്ഞു. ആരോടും തുറന്നുപറയാതെ നീറിക്കൊണ്ടിരുന്ന വ്യക്തിപരമായ ചില പ്രശ്നങ്ങൾ പോലും പങ്കിടാൻ കഴിയുന്ന ഉറ്റസുഹൃത്തുക്കളായി ഞങ്ങൾ മാറി.

പകപോക്കലിന്‍റെ ഒരു യുദ്ധത്തിന് ഇന്ന്  ഞാനവനെ സേനാനായകനായി നിയോഗിച്ചിരിക്കുകയാണ്, അതീവ രഹസ്യമായി.

 ഓഫീസിലേക്കുള്ള  പതിവുയാത്രയിൽ, ഇന്നവന്‍ എന്നെ അനുഗമിക്കും. പരശുറാം എക്സ്പ്രസ്സിന്‍റെ പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗിയില്‍ എന്നോടൊപ്പം  ഇന്ന് അവനുമുണ്ടാകും-കാര്‍ക്കിനസ്. എനിക്കല്ലാതെ മറ്റെല്ലാവര്‍ക്കും അദൃശ്യനായി ....

"നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ലേര്‍ണാ തടാകത്തിന്‍റെ ആഴങ്ങളിലുള്ള അധോലോകത്തിന്‍റെ കാവല്‍ക്കാരനായ ഹൈഡ്രയെ*, ഹെറാക്ലിസ്സിനെതിരായുള്ള യുദ്ധത്തില്‍ അനുഗമിച്ചത് പോലെ നീ ഇന്ന് എന്നോടൊപ്പം വരിക! കാര്‍ക്കിനസ് എന്ന പേരിട്ടുവിളിച്ചത് എന്തുകൊണ്ടാണെന്നാണ് നിന്‍റെ വിചാരം?"

കൈകളൊതുക്കി സേനാനായകന്റെ അവതാരമെടുക്കാൻ അവൻ സജ്ജനായി.

കുളിച്ചു റെഡിയായി വന്നപ്പോഴേക്കും രമ ബാഗില്‍ ടിഫിനെടുത്തുവെച്ച് ബ്രേക്ക്ഫാസ്റ്റ് വിളമ്പി കഴിഞ്ഞിരുന്നു. വരാലുകറിയില്‍ മുക്കി ചപ്പാത്തി കഴിക്കുമ്പോള്‍ , തുറന്നുവെച്ചിരുന്ന ബാഗിലേക്ക് അവന്‍ കയറിക്കൂടുന്നത് ഞാന്‍ പാളി നോക്കി.

"ഇന്നെന്താ ഒരു വല്ലായ്മ ?"

രമയുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയില്ല.നേരം വൈകിയിരിക്കുന്നു.

ഓടിക്കിതച്ചു സ്റ്റേഷനിലെത്തുമ്പോൾ, ദൂരെ വളവില്‍ പെരുമ്പാമ്പിന്‍റെ ഉടലുമായി പരശുറാം പുളഞ്ഞുവരുന്നത് കണ്ടു. ഗോപിസാറിന്‍റെയും സുരേന്ദ്രന്‍മാഷിന്‍റെയും ജീനയുടെയും കണ്ണുവെട്ടിക്കുക ഇന്നത്ര എളുപ്പമാവില്ല. തിരക്കിലൂടെ ഊളിയിട്ട് പതിവു കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറി. പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗി. കയറിയപ്പോള്‍ തന്നെ കണ്ണുകള്‍ യാന്ത്രികമായി അയാളെ അന്വേഷിച്ചു - എവിടെ അയാൾ?

അതെ അവിടെത്തന്നെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും ... ദൃഷ്ടിപഥത്തില്‍ നിന്നും വിട്ടുപോകാതെ, രണ്ട് സീറ്റ് മുന്നിലായി ഞാന്‍ ഇരിപ്പിടം കണ്ടെത്തി. ശനിയാഴ്ച ദിവസമായതിനാല്‍ ഏറെയും അപരിചിതരായ ദൂരയാത്രക്കാരാണ്. ഭാഗ്യവശാൽ ഗോപിസാറിന്റെയും മറ്റുള്ളവരുടെയും കണ്ണിൽപ്പെട്ടതുമില്ല. അവർ ഈ ബോഗിയിൽ തന്നെയുണ്ടാവും. ദൗത്യം തീരുന്നതുവരെ അവരെ കാണാതിരിക്കട്ടെ!

പരശുറാം ചൂളം വിളിച്ചു പാഞ്ഞു.

കണ്ണുകള്‍ വീണ്ടും അയാളെ തേടിച്ചെന്നു....ഹെറാക്ലിസ്! അതെ അയാള്‍ തന്നെ. അയാള്‍ക്കെതിരായി അവളുമുണ്ട് - മാലിനി. അവള്‍ കൊഞ്ചിക്കുഴയുന്നു. കുടഞ്ഞിട്ടു ചിരിക്കുന്നു. ഞാന്‍ ബാഗ് ചേര്‍ത്തു പിടിച്ചു.

"കാര്‍ക്കിനസ് ! അതാ അവന്‍ അവിടെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും.... പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ? നിനക്ക് പണി തുടങ്ങാന്‍ നേരമായി..."

ഞാന്‍ ബാഗിന്‍റെ സിപ്പ് പതുക്കെ വലിച്ചു. അപ്പോഴാണ്‌ പൊട്ടി വീണത്‌ പോലെ ഷറഫുദ്ദീന്‍ അവതരിച്ചത്.

"നിങ്ങള്‍ ആരും രാവിലെ റെയില്‍വേ സ്റ്റേഷനില്‍ ഓടരുത്! ട്രെയിന്‍ വന്നുനിന്നാലുടന്‍ തെക്കുഭാഗത്ത്‌ നില്‍ക്കുന്നവര്‍ വടക്കോട്ടോടും.വടക്ക് നില്‍ക്കുന്നവര്‍ തെക്കോട്ടോടും. മദ്ധ്യഭാഗത്ത് നില്‍ക്കുന്നവരോ, നാലുപാടും ചിതറിയോടും. കണ്ടാല്‍ മാന്യന്മാർ, കോട്ടും സ്യൂട്ടുമിട്ട് സുന്ദരന്മാർ. എന്നാല്‍ സ്റ്റേഷനില്‍ വണ്ടി വന്നു നിന്നാലോ.... അന്തംവിട്ട ഓട്ടമാണ്‌. ഇനിയിപ്പോ മന്ത്രിയാന്ന് പറഞ്ഞാലും മുണ്ടും മടക്കിക്കുത്തിയോടും. എന്നാല്‍ എന്‍റെ ഈ പുസ്തകം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിങ്ങള്‍ക്ക് അത്രപെട്ടെന്ന് ഓടേണ്ടിവരില്ല. അത്ര പെട്ടെന്ന് .....? "

ഷറഫുദ്ദീന്‍ റെയില്‍വേയുടെ ഏറ്റവും പുതിയ സമയവിവരമുള്ള പുസ്തകം വില്‍ക്കുകയാണ്. വാഗ്ദ്ധോരണികളിലൂടെ രംഗം കൊഴുപ്പിച്ചെങ്കിലും, പുസ്തകം ആരും വാങ്ങിയില്ല. 'ഇതൊക്കെ ആരോട് പറയാന്‍' എന്ന ആത്മഗതവുമായി അയാള്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് പോയി. ബാഗിന് മുകളില്‍കൂടി ഞാന്‍ വിരലുകളോടിച്ചു. പടച്ചട്ടയുടെ കാഠിന്യം സ്പര്‍ശനത്തിലറിഞ്ഞു.

ചെങ്ങന്നൂര്‍ മുതല്‍ മഴ പെയ്യാനാരംഭിച്ചു. സൈഡ്‌ ഷട്ടറുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ചരലുകള്‍ പോലെ വണ്ടിക്ക് മുകളില്‍ തുള്ളികൾ പതിക്കുമ്പോൾ, കൊള്ളാം ഉചിതമായ സമയം എന്നോർത്തു. ആ നേരം പാന്‍ട്രി വേഷത്തില്‍ ബെന്‍സിലാല്‍ വന്നു. കാതില്‍ കടുക്കനിട്ട്, ചുവന്ന പൊട്ടുകുത്തി, കണ്ണില്‍ കരിമഷിയെഴുതി അയാൾ കിലുങ്ങിയെത്തി.

"ലേ, പൂരിമസാലാ ലേ... ലേ, മസാല്‍ദോശാ ലേ... ലേ, ഇഡ്ഡലിവടാ  ലേ..."

പാൻട്രിവാലകൾക്ക്‌ അവരുടേതായ ചില ശബ്ദവിന്യാസങ്ങളുണ്ട്‌. തിരക്കിനിടയിലൂടെയുള്ള അവരുടെ ചലനങ്ങൾക്ക്‌ ഒരു പ്രത്യേകതാളമാണ്‌. യാന്ത്രികതയിൽ മുങ്ങിയ ജീവിതം അവരുടെ മുഖങ്ങളിൽ നിർവ്വികാരതയുടെ പർദ്ദയിട്ടിരിക്കുന്നു. ബെൻസിലാലിന്റെ ശബ്ദത്തിന്‌ ഒരു വീയ്‌തുളിയുടെ മൂർച്ചയാണ്‌. 'ഗബ്ബാർസിംഗ്‌' എന്നാണ്‌ അയാൾ സ്ഥിരംയാത്രക്കാരുടെ ഇടയിൽ അറിയപ്പെടുന്നത്‌. പരശുറാമിന്‍റെ അഴകായ ഗബ്ബാര്‍സിംഗ് തിരക്കിനിടയിലൂടെ ഒരു അരയന്നത്തെപ്പോലെ  നടന്നുപോയി.

മഴ തോര്‍ന്നിട്ടില്ല. ഷട്ടറുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നതുമില്ല. ഇതുതന്നെ ഏറ്റവും അനുയോജ്യമായ സമയം. ബാഗ്‌ മെല്ലെ തുറന്നുകൊടുത്തപ്പോൾ, കാര്‍ക്കിനസ് ആയുധധാരിയായി പുറത്തേക്കിറങ്ങി. എനിക്കല്ലാതെ മറ്റൊരാൾക്കും അവനെ കാണാനാവില്ല.
"കാര്‍ക്കിനസ് ! അതാ, അവന്‍ അവിടെയുണ്ട് . പോകൂ .. പോയ്‌ വരൂ ..."

നിലത്ത് പടര്‍ന്നൊഴുകുന്ന വെള്ളത്തിലൂടെ കാര്‍ക്കിനസ് അടിവെച്ചടിവെച്ച് അയാള്‍ക്കരികിലേക്ക് നീങ്ങി. പെരുമ്പറ മുഴുങ്ങുന്ന ഹൃദയത്തോടെ ഞാൻ നിമിഷങ്ങളെണ്ണി.

"ഹെറാക്ലിസ് ഇതാ നിനക്ക് ഞാനൊരു ഷോക്ക് തരുവാന്‍ പോകുകയാണ്. ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് ! തയ്യാറായിക്കൊള്ളൂ.... പലനാളുകളായി നീ എനിക്കുമേല്‍ വാരിവിതറിയ കൊടുംപീഡനങ്ങള്‍ക്കെല്ലാം ഒറ്റ മറുപടി. എനിക്കെതിരെ നീ നയിച്ച യുദ്ധങ്ങള്‍ക്ക് ഒരു താക്കീത് .... വരാന്‍ പോകുന്ന നിന്‍റെ നരകജീവിതത്തിന് ഒരടയാളം ..!"

കാര്‍ക്കിനസ് അയാളുടെ കാല്‍ച്ചുവട്ടിലെത്തി. ഞാന്‍ രണ്ട് പേരെയും മാറിമാറി നോക്കി. ആഹ്ലാദവും ആകാംക്ഷയും കൊണ്ട് എന്‍റെ ഉള്ളു പിടഞ്ഞു.

"കാര്‍ക്കിനസ് .. വേഗം .. വേഗം ..."

മാലിനിയില്‍ നിന്നും മുഖമെടുക്കാതെ ജോയിന്റ് രജിസ്ട്രാര്‍ ശങ്കരക്കുറുപ്പ്, ഇടതുകാലുയര്‍ത്തി ഒന്നു ചവിട്ടി. ആയുധമുയർത്തി ദൗത്യനിർവ്വഹണത്തിനായി തയ്യാറെടുത്തു നിന്നിരുന്ന കാർക്കിനസ്‌ ഇളംനീല പ്രതലത്തോട്‌ ചേർന്ന് ചതഞ്ഞരഞ്ഞുപോയി.

കോടാനുകോടി നക്ഷത്രങ്ങളെ പേറിയിരുന്ന കാഠിന്യമേറിയ സുരക്ഷാകവചം നൊടിനേരത്തില്‍ തവിടുപൊടിയായി. ചുവപ്പുരാശിയാല്‍ അതിരുകള്‍ വരച്ചിരുന്ന ഖഡ്ഗങ്ങള്‍ ദൂരെത്തെറിച്ചു കിടന്നു. കഷണ്ടിത്തലയില്‍ വിരലുകളോടിച്ച്, ഒരു ഗൂഡസ്മിതത്തോടെ ശങ്കരക്കുറുപ്പ് പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.

ആരും ഒന്നുമറിഞ്ഞില്ല.

ഈ സമയം, ഒന്‍പതുതലകളും നീണ്ട കൈകാലുകളും ഉള്ളിലേക്ക് ചുരുക്കി, പന്തുപോലെയായിത്തീര്‍ന്ന ഞാന്‍, മറ്റൊരു  മൂര്‍ച്ചയേറിയ വാള്‍ത്തല മുകളില്‍  മിന്നുന്നതും കാത്ത്, സീറ്റില്‍ ചുരുണ്ടിരുന്നു.

(*ഗ്രീക്കുപുരാണത്തിൽ, ഹെർക്കുലീസിന്റെ ജൈത്രയാത്രകളിലെ രണ്ടാംദൗത്യത്തിൽ കാർക്കിനസ്‌ എന്ന പ്രതിരോധവുമായെത്തുന്ന ഹൈഡ്രയെന്ന കഥാപാത്രം)
                                                                                                                            
                                
                                                                                                                            
O

ഫോണ്‍ - 9446110023


4 comments:

  1. santhoshamayi gopiyetta santhoshamayi.kollam puthiyateemine kittiyallo

    ReplyDelete
  2. kachithuruvil nenu polum kadhayundakan kazhiyukaaa.
    ezhuthuka ezhuthuka ezhuthuka....

    ReplyDelete
  3. Nice.Sherikkum enne pazhaya kalathileykku thirichu kondupoyi.Ormakal sherikkum evideokkeyo murippeduthunnathupole................?

    ReplyDelete
  4. ഇതിഹാസങ്ങളും ചരിത്രവും ദിവാസ്വപ്നങ്ങളും കഥയിൽ പരസ്പരം കലഹിക്കുന്നതിൽ പുതുമയില്ല. പക്ഷെ, സൂക്ഷ്മ ദർശനത്തിന്റെ ഒടഞ്ചിയിൽ കോരിയെടുത്ത കഥാതന്തുവിനെ സ്ഫടിക സമാനം വരി പാഥേയമായി കരുതുകയും ജിജ്ഞാസയുടെ നീർക്കുമിളയിൽ ഊതിവീർപ്പിച്ചു് ക്ഷണികം അനുവാചക ഹൃദയത്തിൽ "നൊടിനേരത്തില്‍ തവിടുപൊടിയാ" കുന്ന നഷ്ടബോധം നിറച്ച് പിൻവായനക്കു പ്രേരിപ്പിക്കുന്ന ഒരു ആഖ്യാനചാരുതയ്ക്കും ഇല്ലാ കവചങ്ങൾ നൽകി മനസ്സിനെ പടയ്ക്കിറക്കുന്ന "റോയല്‍ സ്ടാഗി' ന്റെ അദൃശ്യ പരിഹാസത്തിനും അതിന്റെ വർത്തമാന ബന്ധത്തിനും പ്രസക്തിയും പുതുമയുമുണ്ട്. കഥാകാരനൊപ്പം യാത്രമാത്രം ലക്ഷ്യമാക്കാത്ത പരിചിതരും അപരിചിതരുമായ ഒട്ടേറെപ്പേരും കഥയുടെ റെയില്‍വേ 'പ്ലാറ്റ് ഫൊർമി'ൽ ഉണ്ട്. സുഖദമായ ഭാഷയുടെ ഈര്‍ക്കിലടയാളങ്ങളാൽ കഥയുടെ മുറ്റം വൃത്തിയുള്ളതാണു്. ഭാവുകങ്ങൾ.

    ReplyDelete

Leave your comment