Sunday, October 21, 2012

സ്വപ്നത്തിലെ ബദൽ....?

എൻ.കെ.ബിജു













            ടതുപക്ഷം ദുർബലമാകുന്നുവെന്ന അഭിപ്രായം പ്രബലമാകുന്നത്‌ മുഖ്യമായും ഇടതുപക്ഷമെന്ന തെരെഞ്ഞെടുപ്പ്‌ മുന്നണി, വിശിഷ്യാ അതിന്റെ പ്രബലഘടകകഷിയായ സി.പി.ഐ(എം) നേരിടുന്ന ദൗർബല്യങ്ങളെയും തെരെഞ്ഞെടുപ്പ്‌ പരാജയങ്ങളെയും മുൻനിർത്തിയാണ്‌. എന്നാൽ ഇടതുപക്ഷമെന്ന പദത്തിനു സംഭവിച്ച അർത്ഥശോഷണം പോലും ഇടതുപക്ഷീയതയ്ക്ക്‌ സംഭവിച്ച ഹാനിയായി കാണേണ്ടതുണ്ട്‌. കാരണം, കാലങ്ങളായി മുഖ്യധാരാരാഷ്ട്രീയത്തിൽ കേവലം ഒരു പേര്‌ മാത്രമായി ഉപയോഗിച്ചു ശീലിച്ചതിലൂടെ ആ പദം പ്രതിനിധാനം ചെയ്യുന്ന, ഒരു സവിശേഷ സാംസ്കാരിക അവസ്ഥയെന്ന ഉള്ളടക്കം സാമാന്യ ജനങ്ങൾക്കിടയിൽ ഇന്ന് ഇല്ലാതായിരിക്കുന്നു. പുരോഗമന പ്രവണതകളെ ത്വരിതപ്പെടുത്തുന്നതും സാമൂഹികതിന്മകൾക്കെതിരെ സദാ ഉണർന്ന് ജാഗരൂകമായിരിക്കുന്നതും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‌ സജ്ജമായിരിക്കുന്നതുമായ മനസ്സുകളുടെ സാംസ്കാരിക അവസ്ഥയാണ്‌ ഇടതുപക്ഷീയത. ഈ പ്രവണതകളും സംസ്കാരവും സമൂഹത്തിൽ മുൻകൈ നേടുമ്പോഴാണ്‌ ഇടതുപക്ഷം ശക്തിയാർജ്ജിക്കുന്നുവെന്ന് പറയാൻ കഴിയുക. ഈ അർത്ഥത്തിൽ, സി.പി.ഐ (എം) ഉം ഇടതുമുന്നണിയും പാർലമെന്ററി വേദികൾക്ക്‌ അകത്തും പുറത്തും ഒരുപോലെ ശക്തമായിരുന്നപ്പോഴും ഇടതുപക്ഷീയത തളർന്നുകൊണ്ടിരുന്നു എന്നു പറയേണ്ടിവരും. മറിച്ച്‌, കേരളത്തിലും ബംഗാളിലും ഇന്ന് വ്യവസ്ഥാപിത ഇടതുപക്ഷം കനത്ത തിരിച്ചടികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുമ്പോഴും സാപേക്ഷിക അർത്ഥത്തിൽ ഇന്ത്യയെമ്പാടും ഇടതുപക്ഷീയത ശക്തമാകുന്നതും കാണാൻ കഴിയും.


ഇടതുപക്ഷമെന്ന വിശാലമണ്ഡലത്തിൽ അടിസ്ഥാനപരമായി രണ്ടു വിഭാഗമുണ്ട്‌. വ്യവസ്ഥിതിയിൽ സമൂലമാറ്റം ആവശ്യപ്പെടുന്നവരും വ്യവസ്ഥിതിയിൽ പരിഷ്കരണം മാത്രം ആവശ്യപ്പെടുന്നവരും. ഈ അഭിപ്രായഭേദം, ഈ വിശാലശ്രേണിയിലെ നെല്ലും പതിരും വേർതിരിക്കാനുള്ള മാനദണ്ഡമാണ്‌. കാരണം, വ്യവസ്ഥിതിയുടെ പരിഷ്കരണം എന്നതിന്റെ ആത്യന്തികഫലം വ്യവസ്ഥിതിയുടെ നിലനിൽപ്പും ശക്തിപ്പെടലും തന്നെയാണ്‌. ഈ മാനദണ്ഡത്തിൽ ഇന്ത്യയിലെ ഔദ്യോഗിക ഇടതുപക്ഷം എത്രമാത്രം യഥാർത്ഥ ഇടതുപക്ഷീയതയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്‌ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.


അൽപം പിറകോട്ട്‌ സഞ്ചരിക്കാതെ ഈ പരിശോധന സാധ്യമാകുകയില്ല. നമ്മുടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഗാന്ധിയൻ വലതുപക്ഷ നേതൃത്വം ആധിപത്യം നേടിവന്ന ഘട്ടത്തിലെല്ലാം, വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്‌ ഉയർത്തി ഒരു യഥാർത്ഥ ഇടതുപക്ഷധർമ്മം പുലർത്തിയിരുന്നതും ഇടതുപക്ഷചേരി രൂപപ്പെടുത്തിയതും നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിലായിരുന്നു. നേതാജിയുടെ നേതൃത്വത്തിൽ വികസിച്ചുവന്ന, കോൺഗ്രസ്സിനുള്ളിലെ ഇടതുപക്ഷവിഭാഗത്തിലെ ഒരു വിഭാഗം ആയിരുന്നു ഇന്നത്തെ ഔദ്യോഗികപക്ഷത്തിന്റെ മുൻഗാമികൾ. ദേശീയപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്‌ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ നാളുകളിലായിരുന്നു. ഇന്ത്യയ്ക്കുള്ളിൽ നേതാജിയുടെ പ്രസ്ഥാനം ബ്രിട്ടീഷ്‌ ഭരണകൂടത്താൽ വേട്ടയാടപ്പെട്ടിരുന്ന അക്കാലത്ത്‌, നേതാജി ഇന്ത്യയ്ക്ക്‌ വെളിയിൽ ബ്രിട്ടനെതിരെ അതിശക്തമായ സൈനികപ്രത്യാക്രമണം വളർത്തിയെടുത്തു. ഗാന്ധിയൻപക്ഷം ഉൾപ്പെടെ എല്ലാ ബ്രിട്ടീഷ്‌ വിരുദ്ധശക്തികളും ഒരേപോലെ ബ്രിട്ടനെതിരെ ഉണർന്നു പൊരുതിയ ക്വിറ്റ്‌ ഇന്ത്യാ സമരനാളുകളിൽ ഇന്നത്തെ ഔദ്യോഗിക ഇടതുപക്ഷത്തിന്റെ പൂർവ്വികർ ബ്രിട്ടീഷ്‌പക്ഷം ചേർന്ന് സമരത്തെ ഒറ്റിക്കൊടുത്തു. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇടതുപക്ഷം പുറന്തള്ളപ്പെട്ടത്‌ അങ്ങനെയാണ്‌. സമരവും സമരത്തിന്റെ സംസ്കാരവും വളരുന്നിടത്തേ ഇടതുപക്ഷം വേരുപിടിക്കൂ. വലതുപക്ഷക്കാർ സമരക്കാരാകുകയും ഇടതുപക്ഷക്കാർ വ്യവസ്ഥിതിയുടെ സംരക്ഷകരാകുകയും ചെയ്യുന്ന വൈരുദ്ധ്യത്തിനാണ്‌ അന്ന് ഇന്ത്യ സാക്ഷ്യം വഹിച്ചത്‌. നവോത്ഥാന മുന്നേറ്റങ്ങളും ദേശീയപ്രസ്ഥാനവും ഇന്ത്യയെമ്പാടും ഉയർത്തിവിട്ട സമരാന്തരീക്ഷവും കേരളം, ആന്ധ്രാപ്രദേശ്‌, ബംഗാൾ എന്നിവിടങ്ങളിൽ നടന്ന കർഷക തൊഴിലാളി മുന്നേറ്റങ്ങളും പ്രാദേശികമായ ചില സവിശേഷ സാഹചര്യങ്ങളും ഈ ഏതാനും സംസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കാൻ ഇവർക്ക്‌ സാഹചര്യം ഒരുക്കി.


സ്വാതന്ത്ര്യവും സ്വാതന്ത്ര്യാനന്തര ഭാരതവും പുതിയ സാഹചര്യങ്ങളാണ്‌ ഇടതുപക്ഷത്തിനു മുന്നിൽ തുറന്നുവെച്ചത്‌. അധികാരത്തിലെത്തിയ കോൺഗ്രസിലെ വലതുപക്ഷവിഭാഗം ജവർഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വൻകിട മുതലാളിമാരുടെ വികസനതാൽപര്യം മുൻനിർത്തി ഭരണം ആരംഭിച്ചു. അവർ നേരിട്ട വെല്ലുവിളികൾ പലവിധത്തിലുള്ളവ ആയിരുന്നു. വളരെ പിന്നാക്കം നിൽക്കുന്ന ഗ്രാമീണമേഖലയിലെ ജന്മിത്ത ഉൽപാദന ബന്ധങ്ങൾ മാറ്റി, മുതലാളിത്തരീതികൾ സ്ഥാപിക്കുകയും ജനങ്ങളുടെ മനോഘടനയിലും ശീലങ്ങളിലും മുതലാളിത്തസമ്പ്രദായങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നതായിരുന്നു അതിലൊന്ന്. മറ്റൊന്ന്, ലോകകമ്പോളത്തിൽ ശക്തരായ മത്സരക്കാരായി വളർന്നു വരത്തക്കവിധം ഇന്ത്യയിൽ മുതലാളിത്ത വികസനത്തിന്‌ ശക്തമായ അടിത്തറയൊരുക്കുക എന്നതുമായിരുന്നു.


അവിഭജിത സി.പി.ഐ യെ സംബന്ധിച്ചിടത്തോളം 'ജനകീയ ജനാധിപത്യ വിപ്ലവം' എന്ന അവരുടെ പാർട്ടി പരിപാടിക്ക്‌ പൂർണ്ണമായും നിരക്കുന്ന അജണ്ടകളായിരുന്നു ഇവയെല്ലാം. ജനകീയ ജനാധിപത്യ വിപ്ലവമെന്നാൽ സോഷ്യലിസ്റ്റ്‌ വിപ്ലവമല്ല. ജനാധിപത്യവിപ്ലവമാണ്‌ - മുതലാളിത്ത സ്ഥാപനത്തിനുള്ള വിപ്ലവം. ജന്മിത്തസ്വഭാവം പൂർണ്ണമായും കൈവിട്ടിട്ടില്ലാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജനാധിപത്യവൽക്കരണത്തിന്റെ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട്‌ വ്യവസ്ഥിതിക്കെതിരായ മുന്നേറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ അന്ന് സി.പി.ഐ ക്ക്‌ കഴിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ, ട്രേഡ്‌യൂണിയൻ, കുടികിടപ്പവകാശം, കാർഷികഭൂപരിഷ്കരണം എന്നിവ ആവേശം ഉയർത്തിയ മുദ്രാവാക്യങ്ങളായി. നിലനിൽക്കുന്ന മുതലാളിത്ത ഭരണകൂടത്തിന്‌ വെല്ലുവിളി ഉയർത്താതെ അതിന്റെ വർഗ്ഗതാൽപര്യത്തിന്‌ നിരക്കുന്ന ഡിമാന്റുകൾ വിപ്ലവപരിവേഷത്തോടെ ഉയർത്തിക്കൊണ്ടുവരുവാനുള്ള സാഹചര്യം അവർക്കു ലഭിച്ചു. അങ്ങനെയാണ്‌ ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച മുതലാളിത്ത രീതിയിലുള്ള പുനർവിന്യാസം സാധിതമാക്കിയ ഭൂപരിഷ്കരണം ഭരണകൂടത്തിന്റെ പൂർണ്ണപിന്തുണയോടെ നടപ്പാക്കപ്പെട്ടത്‌. ജന്മിത്തത്തിലെ അടിയാന്മാർ അഞ്ചുസെന്റും പത്തുസെന്റും കൈവശാവകാശം ഉള്ള കാർഷിക തൊഴിലാളികളായി മാറി. അന്നത്തെ നിലയിൽ ഇത്‌ വളരെ മുന്നോട്ടുള്ള ചുവടുവെയ്പ്പായിരുന്നു എന്നത്‌ ശരി തന്നെ. പക്ഷേ അത്‌ യഥാർത്ഥത്തിൽ വിപ്ലവകരമാകുന്നത്‌ സോഷ്യലിസ്റ്റ്‌ രീതിയിലുള്ള ഉൽപാദനക്രമത്തിലേക്ക്‌ വളരത്തക്കവിധം പുതിയ ഡിമാന്റുകൾ മുന്നോട്ടുവെക്കാനും അതുവഴി സമൂഹത്തെ പുതിയ വ്യവസ്ഥിതിയിലേക്ക്‌ നയിക്കാനും ബോധപൂർവ്വമായ ശ്രമങ്ങളിലൂടെ മുന്നേറുമ്പോഴാണ്‌. ഇത്തരമൊരു തുടർച്ച ഇവരിൽനിന്ന് ഉണ്ടായില്ല എന്നുമാത്രമല്ല; കാലം മാറിയപ്പോൾ ഇക്കൂട്ടർ തികഞ്ഞ പ്രതിലോമ നിലപാടുകളിലേക്ക്‌ കാലിടറി വീഴുന്നതാണ്‌ കാണുന്നത്‌.


ഏറെ ഘോഷിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്ക്കാരത്തിനും ഇതു തന്നെയാണ്‌ സംഭവിച്ചത്‌. വിദ്യാഭ്യാസത്തിൽ, ബൂർഷ്വാ സമൂഹത്തിന്റെ താൽപര്യത്തിനിണങ്ങുന്ന മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ ബ്രിട്ടീഷ്‌ ഭരണകൂടത്തിലൂടെ തന്നെ നടപ്പാക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി സമൂഹത്തെ സജ്ജമാക്കുന്ന പ്രക്രിയ നവോത്ഥാന പ്രസ്ഥാനങ്ങളും നിർവ്വഹിച്ചിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിന്‌ നിരക്കുംപടി അത്‌ ഏവർക്കും ഉറപ്പാക്കാനുള്ള നടത്തിപ്പ്‌ സർക്കാരിന്റെ മേൽനോട്ടത്തിൽ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയായിരുന്നു പുതിയ ഭരണകൂടത്തിന്റെ ആവശ്യകത. ജോസഫ്‌ മുണ്ടശേരിയുടെ വിദ്യാഭ്യാസപരിഷ്കാരം ഈ ദൗത്യമാണ്‌ നിർവ്വഹിച്ചത്‌. എന്നാൽ കാർഷിക പരിഷ്കാരത്തിലെന്നതുപോലെ തന്നെ വിദ്യാഭ്യാസപരിഷ്കാരങ്ങളും മുന്നോട്ടു കൊണ്ടുപോയില്ല. കാലം മാറിയപ്പോൾ ബൂർഷ്വാസിയുടെ പുതിയ താൽപര്യങ്ങൾക്ക്‌ പൂരകമായി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നിലവാരവും തകർക്കുവാൻ ഇക്കൂട്ടർ തന്നെ കൂട്ടുനിന്നു. ഒടുവിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന്റെ പദ്ധതിയും ഇവർ തന്നെ ഡി.പി.ഇ.പി യിലൂടെ നടപ്പാക്കി.


ഇന്ത്യൻ മുതലാളിത്തവികസനത്തിന്‌ അടിത്തറപാകുവാൻ നെഹ്‌റുവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളെ നെഹ്‌റുവിയൻ സോഷ്യലിസം എന്ന് പേരിട്ടു വിളിച്ച്‌ എല്ലാ പിന്തുണയും നൽകി. പൊതുഖജനാവിലെ പണം മുടക്കി, അടിസ്ഥാന ഘനമേഖലയും ഗതാഗതവും വൈദ്യുതിയും ബൃഹത്തായ വാർത്താവിനിമയ സംവിധാനങ്ങളും സ്ഥാപിച്ചതും, ദേശീയ മൂലധനത്തെ ദൃഡീകരിക്കാനും ഏകോപിപ്പിക്കാനും വേണ്ടി ബാങ്ക്‌ ദേശസാത്ക്കരണം നടത്തിയതും മുതലാളിവർഗ്ഗത്തിന്റെ താൽപര്യാർത്ഥമാണെന്നത്‌ വെളിപ്പെടുത്തുന്നതിനു പകരം സോഷ്യലിസ്റ്റ്‌ ചുവടുവയ്പ്‌ എന്നു വിശേഷിപ്പിച്ച്‌ പിന്തുണച്ചു.


കാർഷികമേഖലയുടെ യന്ത്രവൽക്കരണം ഇന്ത്യൻ മുതലാളിവർഗ്ഗം ഏറെ ഭയപ്പാടോടെ കണ്ടിരുന്ന കാര്യമാണ്‌. വ്യവസായമേഖലയിൽ കഴിയുന്നത്ര യന്ത്രവൽക്കരണം നടപ്പാക്കാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ കൃഷി, മുതലാളിത്തരീതിയിൽ വ്യവസായമായി മാറിയിട്ടും യന്ത്രവത്ക്കരണം തുടക്കം മുതലേ മന്ദഗതിയിലാക്കിയിരുന്നു. തൊഴില്ലായ്മയാൽ സ്ഫോടനാത്മകമായ സ്ഥിതി നിലനിൽക്കുന്ന ഈ രാജ്യത്ത്‌, കൃഷിയുടെ യന്ത്രവൽക്കരണം തൊഴിലില്ലായ്മ പതിന്മടങ്ങായി വർദ്ധിപ്പിക്കും എന്ന് ഭരണകൂടം മനസ്സിലാക്കി. കാർഷികമേഖല പുറംതള്ളുന്ന കോടിക്കണക്കിനു വരുന്ന തൊഴിൽരഹിതരെ സ്വീകരിക്കാൻ വികസ്വരമായ ഒരു വ്യവസായലോകം ഇവിടെ ഇല്ല എന്നതിനാൽ സാമൂഹ്യസംഘർഷങ്ങൾ നിയന്ത്രണങ്ങൾക്ക്‌ അതീതമാകും എന്നും അവർ മനസ്സിലാക്കി. അതിനാൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ കോടിക്കണക്കിന്‌ മനുഷ്യരെ മൃഗതുല്യരായി ഏറ്റവും മോശമായ സാഹചര്യത്തിൽ ജീവിക്കുവാൻ നിർബന്ധിതരാക്കി. ഏറിയും കുറഞ്ഞും യന്ത്രവൽക്കരണം കൃഷിഭൂമിയിലേക്ക്‌ കടന്നുവന്ന സന്ദർഭങ്ങളിലെല്ലാം ഇടതു ട്രേഡ്‌ യൂണിയനുകൾ തൊഴിലില്ലായ്മയുടെ പേരു പറഞ്ഞ്‌ തൊഴിലാളികളെ അണിനിരത്തി തടസ്സങ്ങൾ ഉണ്ടാക്കി. തൊഴിലില്ലായ്മ അനിവാര്യമാകുന്ന ഈ വ്യവസ്ഥിതിയുടെ പരാജയം തുറന്നുകാട്ടിക്കൊണ്ട്‌, തൊഴിലില്ലായ്മക്കെതിരെയും അതുവഴി വ്യവസ്ഥിതിക്കെതിരായും ജനങ്ങളുടെ കലാപങ്ങൾ സൃഷ്ടിക്കുന്നതിനു പകരം മുതലാളിവർഗ്ഗത്തിനു സഹായകമായ നിലയിൽ യന്ത്രവൽക്കരണത്തിനെതിരെ ഇക്കൂട്ടർ നിലപാടെടുത്തു. ആത്യന്തികഫലം, ജനങ്ങൾ എന്നെന്നും ദുരിതം നിറഞ്ഞ ജീവിതം തുടരുക എന്നതാണ്‌. വ്യവസ്ഥാപിത ഇടതുപക്ഷം ഇവിടെ നടത്തിയ എല്ലാ പ്രക്ഷോഭങ്ങളുടെയും ഡിമാന്റുകൾ പരിശോധിച്ചാൽ അവയ്ക്കുള്ളിൽ മുതലാളിത്ത താൽപര്യങ്ങൾ ഒളിഞ്ഞിരിക്കുന്നത്‌ കാണാൻ കഴിയും.


ഏറി വരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും ഈ കാലയളവിലെല്ലാം സമൂഹത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൃത്യമായ ലക്ഷ്യം നിർണ്ണയിച്ച്‌, ഒരു പ്രക്ഷോഭമായി വളർത്തിയെടുക്കാൻ ഇടതുപക്ഷം ശ്രമിച്ചില്ല. സമരങ്ങളെല്ലാം അഞ്ചുവർഷത്തെ ഹ്രസ്വലക്ഷ്യങ്ങളിൽ തളച്ചിടപ്പെട്ടു.


ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ ജനങ്ങൾ പൊട്ടിത്തെറിച്ച നിർണ്ണായക നാളുകളിൽ മുടന്തൻന്യായങ്ങൾ ഉന്നയിച്ച്‌ ആ പ്രക്ഷോഭത്തെ ഇടതുപക്ഷം തള്ളിപ്പറഞ്ഞു.  ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം കൈക്കൊണ്ട അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ, തങ്ങളുടെ വിപുലമായ സംഘടനാശേഷി ഉപയോഗിച്ച്‌ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിനു പകരം പരിഹാരമില്ലാത്ത പ്രശ്നമായി ഭാവിച്ച്‌, ഇന്ന് പോലീസ്‌ സ്റ്റേഷനുകൾ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുകപോലും ചെയ്യുന്ന ശൂരപരാക്രമികൾ നിശബ്ദരായി, അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ ഒതുങ്ങിക്കൂടി. ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ വളർന്നു വന്ന പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പുരോഗമനേച്ഛയാൽ വ്യഗ്രമായിരുന്ന യുവമനസ്സുകൾ നിരാശരായി. ലഹരിയും മയക്കുമരുന്നും അസ്തിത്വവാദവും അരാഷ്ട്രീയതയും സ്വാധീനം നേടി. കലയും സംസ്കാരവും തിരിച്ചടിക്കപ്പെട്ടു. സാംസ്കാരിക അരാജകത്വം കുതിച്ചു കയറി. മുതലാളിത്തം മുന്നേറി. 'ഇടതു'മുന്നണി ജയിച്ചു, മനുഷ്യൻ തോറ്റു.


പുരോഗമനകാംക്ഷികളുടെ പ്രകാശഗോപുരമായിരുന്ന സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ, 80കളിൽ തുടക്കം കുറിച്ചിരുന്ന ആഗോളവത്കരണം ആക്രമണോത്സുകമായി മുന്നേറാൻ തുടങ്ങി. നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനം അർത്ഥമില്ലാത്തതാണെന്ന വിശ്വാസത്തിന്‌ പ്രാബല്യം ഏറി. പ്രസ്ഥാനത്തിൽ അവശേഷിച്ച നന്മ കൂടി അവസരവാദികളാൽ വിഴുങ്ങപ്പെട്ടു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും, അധികാര രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും ഭാഗമാകാൻ സാധാരണപ്രവർത്തകർക്കും അവസരം നൽകി. അധികാരം അക്ഷയമായ ധനസ്രോതസ്സായി. പണമുള്ളവർ പാർട്ടിയിലെ കാര്യക്കാരായി. വർഗ്ഗീയത ഉൾപ്പെടെ ഏതു ഹീനമാർഗ്ഗവും അധികാരലബ്‌ധിയുടെ മാർഗ്ഗമായി പരക്കെ അംഗീകരിക്കപ്പെട്ടു. ഗ്രൂപ്പുവഴക്കുകൾ സംഘടനയുടെ നിലനിൽപ്പിന്റെ രീതിയും  ആശ്രയവുമായി. പ്രത്യയശാസ്ത്രത്തിന്റെ സ്ഥാനത്ത്‌ സ്ത്രീപീഡനവും ലൈംഗിക കുറ്റകൃത്യങ്ങളും വരെ പാർട്ടിയിൽ പരസ്പരം വെട്ടിവീഴ്ത്താനുള്ള ആയുധങ്ങളായി. രാഷ്ട്രീയ വിമർശനങ്ങൾ അന്ത:സാരശൂന്യമായ കുറ്റം പറച്ചിലുകളായി. അധികാരമോഹവും അഴിമതിയും ഇടതുപക്ഷത്തും ദുർഗ്ഗന്ധം പരത്തി. സാമൂഹ്യമാറ്റത്തിന്റെ വക്താക്കളെന്ന ആധികാരികത ഇല്ലാതായി. സാപേക്ഷികമായെങ്കിലും ഒരു കാലത്ത്‌ നിലനിന്നിരുന്ന സമരാന്തരീക്ഷം തീർത്തും ഇല്ലാതായി. സമരം എന്നത്‌ അത്‌ നയിക്കുന്നവരും നടത്തുന്നവരും കാഴ്ചക്കാരും അറിഞ്ഞുകൊണ്ടുള്ള നാടകങ്ങളായി!


പ്രത്യയശാസ്ത്രത്തിന്റെയും ആദർശത്തിന്റെയും അടിത്തറയില്ലാത്ത രാഷ്ട്രീയം, നേതാക്കളുടെയും പ്രവർത്തകരുടെയും അസ്തിത്വബോധം കമ്യൂണിസ്റ്റ്‌ എന്നിടത്തു നിന്നും സ്വസമുദായ ബോധത്തിലേക്ക്‌ എത്തിച്ചു. ഒരിക്കൽ നീയാര്‌ എന്ന ചോദ്യത്തിന്‌ കമ്യൂണിസ്റ്റ്‌ എന്നു മറുപടി പറഞ്ഞിരുന്നവർ ഈഴവനും പുലയനും ക്രിസ്ത്യാനിയും നായരുമായി പരിണമിച്ചു. പൊതുവേദിയിൽ കമ്യൂണിസ്റ്റും വീട്ടിൽ സമുദായവാദിയും! പിന്നീട്‌ പ്രാഥമികമായി സമുദായവാദിയും കമ്യൂണിസ്റ്റ്‌ രണ്ടാമതുമായി. സമരത്തിന്റെ സംസ്കാരം പിൻവാങ്ങിയ ഇടങ്ങളിൽ ജാതി-മത-വർഗ്ഗീയ ശക്തികൾ ഇടം കണ്ടെത്തി. അതിനെ പ്രതിരോധിക്കാൻ വർഗ്ഗീയതയ്ക്കെതിരെ എന്ന പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും നടത്തി. അതു വർഗ്ഗീയവാദികൾക്ക്‌ വളരാൻ അവസരമായി.


മുമ്പെന്നെത്തെയും പോലെ, ഭരണവർഗ്ഗത്തിന്റെ ആവശ്യങ്ങൾക്ക്‌ നിരക്കുംപടി ആഗോളവൽക്കരണത്തിന്റെ പദ്ധതികളും പുരോഗമനലേബലിൽ ഇടതുപക്ഷക്കാർ കേരളത്തിൽ അവതരിപ്പിച്ചു; നടപ്പാക്കി. ജനകീയാസൂത്രണവും ഡി.പി.ഇ.പി യും അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളായി. ലോകബാങ്ക്‌, IMF,ADB, എന്നീ സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ എതിരെയും ആഗോളവൽക്കരണത്തിനെതിരെയും വാചാടോപങ്ങൾ നടത്തിക്കൊണ്ടുതന്നെ പതിവു പോലെ അവർ അതു നിർവ്വഹിച്ചു. ഒന്നൊഴിയാതെ എല്ലാ നയങ്ങളും നടപ്പാക്കുവാൻ ഒത്താശകൾ ചെയ്തു. കേന്ദ്രഭരണത്തിന്റെ നയരൂപീകരണസമിതിയിലും ഭരണത്തിൽ തന്നെയും ഭാഗഭാക്കായി.


ഇടതുപക്ഷരാഷ്ട്രീയം അഥവാ സമരരാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടവർ ഭരണവർഗ്ഗ രാഷ്ട്രീയത്തിലേക്ക്‌ കൂപ്പുകുത്തിയപ്പോൾ ജനങ്ങൾ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തി. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലങ്ങോളമിങ്ങോളം സ്വതന്ത്രമായ ജനകീയ ചെറുത്തുനിൽപ്പുകൾ അഥവാ യഥാർത്ഥ ഇടതുപക്ഷ പ്രവണത ശക്തമായി വരുന്നത്‌ കാണാൻ കഴിയുന്നത്‌.


സിംഗൂരും നന്ദിഗ്രാമും മൂലമ്പിള്ളിയും വിഴിഞ്ഞവും ചെങ്ങറയും വിളപ്പിൽശാലയും കൂടംകുളവും തുടങ്ങി അതിന്റെ പട്ടിക നീളുന്നു. ഈ സമരങ്ങളിലെല്ലാം വ്യവസ്ഥാപിത ഇടതുപക്ഷം ജനങ്ങൾക്കെതിരെ നിലകൊള്ളുന്നു. സമരങ്ങൾ വലുതായാലും ചെറുതായാലും ഇന്ത്യയിൽ മുൻകാലങ്ങളെ അപേക്ഷിച്ച്‌ യഥാർത്ഥ ഇടതുപക്ഷ സംസ്കാരത്തിന്‌ സ്വാധീനം ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ്‌ ഈ സമരങ്ങൾ. പുറമേയ്ക്ക്‌ എത്ര തന്നെ അരാഷ്ട്രീയതയും പരിമിതികളും ഉണ്ടെങ്കിലും അന്നാ ഹസാരെയുടെ പ്രക്ഷോഭത്തിന്‌ ലഭിച്ച വമ്പിച്ച ജനപിന്തുണ ജനങ്ങളിലെ സമരസംസ്കാരത്തിന്‌ ചിറകുമുളയ്ക്കുന്നതിന്റെ ശക്തമായ സൂചനയാണ്‌. ഈ ജനകീയ പ്രതിഷേധങ്ങളുടെ തീപ്പൊരികൾ ഊതി ജ്വലിപ്പിച്ച്‌ വൻ സമരാഗ്നിയാക്കി കൃത്യമായ ദിശയിലേക്ക്‌ നയിക്കുവാൻ, സോഷ്യലിസ്റ്റ്‌ മുദ്രാവാക്യങ്ങളിലേക്ക്‌ വളർത്തുവാൻ നിരുപാധികമായി മുന്നിട്ടിറങ്ങുകയാണ്‌ ശരിയായ ഇടതുപക്ഷ വിശ്വാസികൾ ചെയ്യേണ്ടത്‌. ചരിത്രത്തിന്റെ അനിഷേധ്യവും അപ്രതിരോധ്യവും അനിവാര്യവുമായ വഴി ഇതാണ്‌. മഹാനായ ഫിഡൽ കാസ്ട്രോയുടെ വാക്കുകൾ: "സോഷ്യലിസം അല്ലെങ്കിൽ മരണം."  

O



8 comments:

  1. to be or not to be....that is the question...

    ReplyDelete
  2. ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിൽ വളർന്നു വന്ന പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പുരോഗമനേച്ഛയാൽ വ്യഗ്രമായിരുന്ന യുവമനസ്സുകൾ നിരാശരായി. ലഹരിയും മയക്കുമരുന്നും അസ്തിത്വവാദവും അരാഷ്ട്രീയതയും സ്വാധീനം നേടി. കലയും സംസ്കാരവും തിരിച്ചടിക്കപ്പെട്ടു. സാംസ്കാരിക അരാജകത്വം കുതിച്ചു കയറി. മുതലാളിത്തം മുന്നേറി. 'ഇടതു'മുന്നണി ജയിച്ചു, മനുഷ്യൻ തോറ്റു.

    ReplyDelete
  3. ഇടതുപക്ഷരാഷ്ട്രീയം അഥവാ സമരരാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടവർ ഭരണവർഗ്ഗ രാഷ്ട്രീയത്തിലേക്ക്‌ കൂപ്പുകുത്തിയപ്പോൾ ജനങ്ങൾ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തി. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലങ്ങോളമിങ്ങോളം സ്വതന്ത്രമായ ജനകീയ ചെറുത്തുനിൽപ്പുകൾ അഥവാ യഥാർത്ഥ ഇടതുപക്ഷ പ്രവണത ശക്തമായി വരുന്നത്‌ കാണാൻ കഴിയുന്നത്‌.

    ReplyDelete
  4. You condemn capitalism and globalisation and shut your eyes to the benefits they offer:even this article is made possible by the innovations promoted by capitalist enterprises.This is hipocricy.I think that SUCI is now trying to establish a socialist system in Bengal under the aegis of MAMATHA.She is an honourable woman .So let Devil save the people there.

    ReplyDelete
    Replies
    1. firstly this comment is came from the absence of correct understanding of history. in feudal system, people all over the world fought against the system with the help of feudal products . in all historical stages people struggled against the ruling system with the help of available materials which created in the society. moreover all the products in all society created by the people not by the ruling class. so people have the right to use the all communication facilities including this social networking sites.
      one more , in bengal there is no any political alliance with TMC and SUCI C
      .At the time of SINGUR , NANDHIGRAM movements there was a struggling committee including SUCI ,TMC. JAM-ATHU-ULMA HIND. Before making this type of blunder comments you should study about SUCI C and BENGAL politics .

      Delete
    2. it is a minimum required form of 'discourse ethics' to reveal the name of the person behind the criticism; this may not be the same in the case of an appreciation....THE PERSON WHO TRIES TO DRAG THINGS BEYOND THE FRAMES SHOULD REVEAL THE NAME, LOGIC AND THE POLITICAL INCLINATION, IF ANY.OTHERWISE THIS WILL REMAIN AS AN UGLY RHETORIC....! REMYA.R

      Delete
    3. this article gives a factual picture of the so called lefts of the country exactly.Again it is difficult to understand the roll of the so called lefts unless it is studied with correct basic political outlook formulated by true communist criteria.Off course Mr NKB understands the correct communist outlook.But it is very difficult to accept the ideas put forth by him.Because a layman our country is so much acquainted with the talk of establishment about the history.About the article, Yes its a good job. Manikandan , Palakkad

      Delete
  5. excellent work by biju.. in all the means

    ReplyDelete

Leave your comment