Tuesday, April 16, 2013

കുറ്റാലം

കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിനിലെ ഇരുനൂറാമത്‌ പോസ്റ്റ്‌, സഹൃദയസമക്ഷം

കവിത
കെ.ജി.ശങ്കരപ്പിള്ള









പൂത്ത കാട്‌ ദൈവത്തിന്റെ നിഴലെന്ന
കുറിഞ്ചിപ്പാട്ടോർത്ത്‌,
മേലുരസിപ്പായും കുളിർക്കാറ്റിന്റെ
ദീർഘാപാംഗനെപ്പിരിഞ്ഞ്‌,
നാട്ടിലേക്ക്‌
കാട്ടുപെണ്ണ്‌ പുറപ്പെടുമ്പോൾ
തോഴിമാർക്ക്‌ പേടി:


നാട്‌ താഴെ.
കോയ്മകൾക്കും
ഭയങ്ങൾക്കും താഴെ.
നടന്നതെന്തെന്ന് നാലാൾ
നാലുകഥ പറയുന്നിടം.
വാക്കുകളുരസി-
ത്തീയാളുന്നിടം.
മിഴിയിലും മൊഴിയിലും
അവിശ്വാസം അടിയൊഴുക്കായിടം
എന്തും എവിടെയും
കുറ്റമാകാവുന്നിടം
എന്തിലും എവിടെയും
തടവറ പതിയിരിക്കുന്നിടം.
വീഴ്ചയല്ലാതില്ലവിടേക്ക്‌ വഴി.


വീണ്‌ വീണ്‌
നാട്ടിലേക്കൊഴുകുമ്പോൾ
മഴവില്ലായി പറന്നുയരുമോ
ചിലങ്കത്തുള്ളികളായി
ചിന്നിത്തകരുമോ
കരിങ്കൽക്കോട്ടയിൽ
തടവിലാവുമോ
കാട്ടുപെണ്ണെന്ന്
തിട്ടംകിട്ടാതെ
നിൽപ്പാണ്‌
കുറ്റാലം.


O


3 comments:

  1. karinkal kottayil thadavilakunna kattupennineyorthu, kuttalatheyorthu...
    Thank you KGS for this poem

    ReplyDelete
  2. വീണ്‌ വീണ്‌
    നാട്ടിലേക്കൊഴുകുമ്പോൾ
    മഴവില്ലായി പറന്നുയരുമോ....
    ഇഷ്ടായി.... ആശംസകൾ.

    ReplyDelete

Leave your comment