Saturday, May 11, 2013

മുത്തച്ഛനും ഞാനും

കവിത
സുബ്രഹ്മണ്യൻ കുറ്റിക്കോൽ










ണ്ടം തീണ്ടുന്ന മുത്തച്ഛൻ
കാവുതീണ്ടുന്ന
വെളിച്ചപ്പാടിനെപ്പോലെ
ചേറാടിത്തുള്ളിയുറഞ്ഞ്‌
ചെറുമികൾക്കു ഞാറെറിയുന്നു.
മരംകെട്ടി പോത്തോട്ടി
താഴേക്കണ്ടം പുഞ്ചകലക്കുന്നു.
ചെളി തെറിച്ചെന്റമ്മോ
കവുങ്ങേലൊന്നും
അടയ്ക്ക കാണാനില്ല.

കുളം തീണ്ടുന്ന മുത്തച്ഛൻ
കരിമ്പിൻകാടേറിയ
കരിവീരനെപ്പോലെ
കുളംകലക്കി കുളിച്ചുകയറുന്നു.
കൈപ്പിടിയിൽ
കൈത്തണ്ടവണ്ണത്തിൽ
വരാലുപിടയുന്നു.

തിരിച്ചുവഴിയിൽ
തെറിപ്പാട്ടിലുലയുന്ന
മുത്തച്ഛന്റെ മുതുകിലിരുന്ന്
പദമുരുക്കഴിച്ചു
പദാവലിനിറയ്ക്കുന്നു,
പുതുകാലത്തൊരു
കവിയാകേണ്ടവൻ.

O


No comments:

Post a Comment

Leave your comment