Saturday, November 3, 2012

സ്വർണ്ണത്തളികയിൽ ഒരു ശിരസ്സ്‌

കഥ
പി.ശിവപ്രസാദ്‌










'സ്വർണ്ണത്തളികയിൽ ഒരു ശിരസ്സ്‌.' ശലോമി കൊഞ്ചിക്കുഴഞ്ഞു.

'കേവലമൊരു ശിരസ്സോ? മുത്തും പവിഴവും രത്നമാലകളും ചോദിക്കൂ മകളേ' ഹേറോദോസ്‌ ചിരിച്ചു.

'പോരാ രാജാവേ. എനിക്കയാളുടെ ശിരസ്സു തന്നെ വേണം. അതിനുവേണ്ടി മാത്രമാണ്‌ ഞാൻ അസാധാരണമാംവിധമുള്ള എന്റെ ലാസ്യം ഇന്നിവിടെ അങ്ങേയ്ക്കുവേണ്ടി ചെയ്തത്‌.'

'എന്നാലും മകളേ ... പിശാചിന്റെ ആത്മാവുകൂടിയവനെങ്കിലും അയാളെ പ്രജകൾ ഒരു പ്രവാചകനായി കാണുന്നുണ്ട്‌. ആയതിനാൽ അവന്റെ ശിരച്ഛേദം നാം ഇച്ഛിക്കുന്നില്ല.'

'സിംഹാസനത്തിലിരിക്കുന്ന താങ്കളും പ്രജകളുടെ മൂഢതയിലേക്ക്‌ വീണുപോവുകയോ? ആരാണയാൾ? പരിഷ്കാരമോ സംസ്കാരമോ തൊട്ടുതീണ്ടാത്ത വെറുമൊരു നാടുതെണ്ടി. കലാപമുണ്ടാക്കാനായി ചെറുപ്പക്കാരെ ഇളക്കിവിടുന്ന രാജ്യദ്രോഹി.'

'എങ്കിലും അയാൾ സ്നാപകനായിരുന്നു. അനേകം പ്രജകൾ ഇപ്പോഴും അയാളെ വിശ്വസിക്കുന്നു. ജനരോഷം അധികാരത്തെ തെറിപ്പിച്ചേക്കാം മകളേ..'

'ഒട്ടകത്തോൽ പുതച്ചും വെട്ടുകിളിയെ തിന്നും കാട്ടുതേൻ കുടിച്ചും ഭ്രാന്തനായി നടക്കുന്ന അവനെ താങ്കളും അംഗീകരിക്കുമെങ്കിൽ ഹാ.. കഷ്ടം. എന്റെ ആവശ്യം ഞാൻ തിരിച്ചെടുത്തിരിക്കുന്നു. താങ്കളുടെ വാഗ്ദത്തം ശൂന്യമായ ഒരു പദമാണെന്ന് ഞാൻ കരുതിക്കൊള്ളാം.' ശലോമി ചിലങ്ക കിലുക്കി, അരക്കെട്ട്‌ കുലുക്കി തിരിഞ്ഞു നടന്നു.

രാജാവിന്റെ കരൾ കിടുങ്ങി. ഹേറോദിയയുടെ അഴകിൽ മത്തുപിടിച്ച വെറുമൊരു വണ്ടാണ്‌ ഞാൻ. അവളില്ലാതെ തന്റെ കിടപ്പറ തണുക്കുകയില്ല. ആരുടെയൊക്കെ അനിഷ്ടമുണ്ടായാലും തന്നിലെ ആണിന്‌ അവളിലെ പെണ്ണിനെ വേണം. അതിന്‌ ശലോമിയുടെ മൗനവും ഒരാവശ്യമാണ്‌.

സേനാധിപൻ അടുത്തുവന്നു. അയാൾ ശബ്ദമൊതുക്കി പറഞ്ഞു. 'പ്രഭോ, ആ കലാപകാരികളുടെ നേതാവിനെ വധിക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങയുടെ വഴി എളുപ്പമാക്കാൻ ആ യുവതിയുടെ ആഗ്രഹസാഫല്യം അത്യാവശ്യമാണ്‌. യോഹന്നാന്റെ ശിരസ്സിനേക്കാൾ വിലപ്പെട്ട ഒരു സമ്മാനം വേറെന്താണ്‌? ബുദ്ധിമതിയായ ശലോമിയെ അങ്ങയുടെ ഉപദേഷ്ടാവാക്കുന്നതിൽപ്പോലും ഞാൻ തെറ്റുകാണുന്നില്ല.'

'അപ്പോൾ ..? നമ്മോട്‌ ആ യോഹന്നാൻ ചെയ്തതിനേക്കാൾ വലിയ തെറ്റല്ലേ നാം ചെയ്യുക ...?'

'അങ്ങയുടെ സന്ദേഹം എന്നെ ചിരിപ്പിക്കുമെന്ന് തോന്നുന്നു. നോക്കൂ പ്രഭോ, അയാളുടെ ചിന്തകൾക്ക്‌ ഇപ്പോൾ അന്ത്യമായില്ലെങ്കിൽ, ഈ സിംഹാസനത്തെ അത്‌ ചുട്ടെരിക്കുമെന്ന് ഞാൻ സന്ദേഹിക്കുന്നു.'

'ശരി, യുക്തമായത്‌ ചെയ്യാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു. ശലോമിയുടെ മോഹം നടക്കട്ടെ.' രാജാവ്‌ വിമ്മിട്ടത്തോടെ പറഞ്ഞു.

അന്ത:പുരത്തിലെ കാറ്റാടിയന്ത്രത്തിനു കീഴിൽ അമ്മയും മകളും അസ്വസ്ഥരായിരിക്കുമ്പോൾ സൈനികർ അനുവാദം ചോദിച്ച്‌ അകത്തുവന്നു. അവരുടെ കൈയ്യിലെ സ്വർണ്ണത്തളികയിൽ ഒരു പൂച്ചെണ്ട്‌ പോലെ ആ ശിരസ്സ്‌ കാണപ്പെട്ടു. രക്തം ഊർന്നൊഴുകി താലത്തിൽ നിറയുകയായിരുന്നു. ചുടുരക്തത്തിന്റെ ഉപ്പുമണം ശലോമിയെ ഉന്മത്തയാക്കി.

'രാജാവ്‌ വാക്കുപാലിച്ചു. ഞാനും. ഈ സമ്മാനം അമ്മയ്ക്കുള്ളതാണ്‌.' ശലോമി തുള്ളിയിളകിക്കൊണ്ട്‌ പറഞ്ഞു.

'അമ്മയുടെ വഴിയിൽ ഇനി ശത്രുക്കളില്ല. ഇതിൽ കൂടുതൽ ഒരു മകൾ എന്താണ്‌ ചെയ്തുതരേണ്ടത്‌ ? പറയൂ !'

'ഓ? എന്റെ ഓമനേ, നീ മിടുക്കി തന്നെ നൃത്തത്തിൽ മാത്രമല്ല, നയതന്ത്രത്തിലും. നിന്നെ റോമാ സാമ്രാജ്യത്തിലേക്കുള്ള സ്ഥാനപതിയാക്കാനായി ഞാൻ രാജാവിനോട്‌ പറയട്ടെയോ ..?' ആഹ്ലാദം മറച്ചുവെക്കാൻ ഹേറോദിയയക്ക്‌ കഴിഞ്ഞില്ല.

'ഓ ... ഈ അമ്മയുടെ കളിതമാശ. ഞാൻ ശാരോണിലെ ഉദ്യാനത്തിലേക്ക്‌ പോകുന്നു. അവിടെ ഒരുവൻ എന്നെ കാത്തിരിപ്പുണ്ട്‌. ഇനി അമ്മ ഈ സമ്മാനം ആവോളം കണ്ടുരസിക്കുക ...' ശലോമി പിൻവാങ്ങി.

ഹേറോദിയയുടെ കണ്ണുകൾ സൈപ്രസ്സിൽ നിന്നെത്തിയ സ്ട്രോബെറിപ്പഴം പോലെ ചുവന്നു. സിരകളിലുടനീളം മുന്തിരിവീഞ്ഞിന്റെ മദമൊഴുകി. അലസവും വികൃതവുമായ ചുവടുകളാൽ അവൾ നിവർന്നുനിന്നു. പഴത്തളികയിൽ നിന്ന് വെട്ടിത്തിളങ്ങുന്ന കത്തിയെടുത്ത്‌, മുന്നിലെ വികൃതശിരസ്സിന്റെ അടയാത്ത കണ്ണുകളുടെ അസ്തമിക്കാത്ത തീഷ്ണതയ്ക്കു മുന്നിൽ വന്നുനിന്നു.

'നികൃഷ്ടനായ നാടുതെണ്ടീ? മരിച്ചിട്ടും നിന്റെ കണ്ണുകൾ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്നെ എന്റെ അടുപ്പിൽ എരിയിച്ച്‌, ആ ചാരം ഞാൻ ഒലിവുതോട്ടത്തിൽ വിതറും. എല്ലാ കൃമികളും ചെടികളും നിന്നെ രുചിക്കട്ടെ. ഹ.. ഹ..ഹ..'

കത്തിചുഴറ്റി, ചില മാദകച്ചുവടുകൾ വെച്ച്‌, അവൾ ഒരു ഗിരിശിഖരം പോലെ നിന്നു. പിന്നെ മേഘം മാറി ആകാശം തെളിയുമ്പോലെ എന്നു സങ്കൽപ്പിച്ചുകൊണ്ട്‌, തന്റെ ഉടുവസ്ത്രം അരയ്ക്കു മുകളിലേക്ക്‌ തെറുത്തുകയറ്റി അംഗവിക്ഷേപങ്ങളോടെ പൊട്ടിച്ചിരിച്ചു.

യെറുശലേം ദേവാലയത്തിന്റെ അങ്കണത്തിൽ മുഴങ്ങിയ ചാട്ടവാറിന്റെ ചൂളംവിളി കൊട്ടാരത്തിന്റെ പുറത്തെ കാറ്റിൽ കാട്ടുതീയൂതി.


O



3 comments:

  1. വായിച്ചു, ഇഷ്ടായി,

    ReplyDelete
  2. ബൈബിളിന്റെ ചുവടുപിടിച്ച് ഒരുകഥ . നന്നായി .

    ReplyDelete

Leave your comment