Sunday, November 24, 2013

ആറാം ജാലകം

കവിത
നിഷ ജിജോ













ണ്‌ മുറിയും
അടുക്കളയും ചുറ്റി
തന്റെ സങ്കേതങ്ങളെ
ആവർത്തനത്താൽ
ആഴത്തിൽ
മുദ്രീകരിച്ച്‌
പാൽകിണ്ണത്തിനും
മത്സ്യകഷ്ണത്തിനും മീതെ
മെല്ലിച്ചു കരഞ്ഞു ...
ആട്ടിപ്പായിച്ചാലും
പലവഴിയേ
കൂടിചേർന്ന്
കൂട്ടം വെടിഞ്ഞു
ഒരു പൂച്ച.

വെള്ളമിറക്കാതെ,
അഴികൾക്കിടയിലൂടെ
മുഖംനീട്ടി,
ലോകത്തെ
ഗന്ധം എന്ന് കൽപ്പിച്ചു,
അസംസ്കൃതഭാഷയിൽ
ആരെയോ വെറുത്ത്‌,
ഒറ്റദിവസം കൊണ്ട്‌
കൂടിനുള്ളിൽ
ഒരു ജീവപര്യന്തം
കഴിച്ചുകൂട്ടുന്നു ...
ആ നായ്ക്കുട്ടി.

മഴ ശമിച്ചാൽ
കിളയ്ക്കു മുൻപ്‌
പറമ്പിലെ വള്ളിപ്പടർപ്പുകളും
പൊന്തയും,
ടെറസ്സിലേക്ക്‌
സ്നേഹസൗഹൃദം
പകർന്ന മരച്ചില്ലകളും
ശൂന്യമനസ്കരാകും.
തെറ്റായി പോയെന്നു
കാറ്റിലും നിശ്ചലരാകും.

ഒറ്റനിമിഷത്തിൽ
തുറന്നടയുന്ന
ആറാം ജാലകം.

പുറന്തള്ളപ്പെടും മുൻപ്‌
ആരും അതറിയാതെ പോകാറില്ല.
ദുർബലമായൊരു
പ്രേരകബലം ചെലുത്തി
നീറിനീറി
മൂർച്ചയേറ്റി
അവസാന നാരിഴയിലേക്ക്‌
ജീവനെ കേന്ദ്രീകരിച്ച്‌
ചോരയിറ്റും പോലെ
സ്നേഹിച്ചുകൊണ്ട്‌
അത്‌ ലോകത്തോട്‌ തന്റെ
പ്രതികാരം തീർക്കും.

പുറന്തള്ളപ്പെടും മുൻപ്‌
ആരും അതറിയാതെ പോകാറില്ല.
തിരസ്കൃതന്റെ മന:ശാസ്ത്രമല്ല,
തിരസ്കരിക്കുന്നവന്റെ.
നീയല്ലല്ലോ ഞാൻ!


O


1 comment:

  1. തിരസ്കൃതന്റെ മന:ശാസ്ത്രമല്ല,
    തിരസ്കരിക്കുന്നവന്റെ.

    How phylosophical!!
    congrats Nisha.

    ReplyDelete

Leave your comment