Sunday, July 20, 2014

കാത്തി പെറി വെറുമൊരു പൂച്ചയല്ല

കവിത
അഭിലാഷ്‌.കെ.എസ്‌











ണ്ണ്‌ കടലാണ്‌, ഉറ്റുനോക്കുമ്പോൾ
അഗാധങ്ങളിൽ ഗർജ്ജനം-
ഈറ്റ്‌ കൂട്ടിലുറങ്ങാതിരിപ്പാണ്‌.

ഉഷസ്സല്ല, കൂരിരുൾക്കൈയ്യാണ്‌ പൊത്തിപ്പിടിച്ചത്‌
വെൺനഖകൂർപ്പിനാൽ കറുപ്പിൻ ചോര ചീന്തി
വനമൊരു സ്വപ്നത്തെ ആവാഹിയ്ക്കയാണ്‌.

തീച്ചിറകുകൾ വീശും തൈജസങ്ങളങ്ങിങ്ങ്‌
ഇലഞരമ്പുകളിൽ നിന്നെത്തി നോക്കയാണ്‌.

ചുണ്ടുകളിൽ ബാക്കിയാം ഭൂതകാലത്തിൻ
നിഴലിറച്ചിത്തുണ്ടുകൾ നാവിനാൽ തുടച്ചെടുത്ത്‌
മുട്ടിലിഴഞ്ഞെത്തിയവൾ പൊയ്കയിൽ
ആദ്യമായ്‌ തൻ മുഖം കാൺകയാണ്‌.

സ്മൃതികളിൽ, മധുരമൊട്ടും തോന്നാതെ മാവിൻചില്ലയിൽ
നിർത്താതെയൊരു കാക്ക കരഞ്ഞു വിളിയ്ക്കയാണ്‌
കൈകളിലൊരു പിടി വറ്റ്‌
ഉദകമുരുട്ടാൻ തികയാതെ വരികയാണ്‌.

ചീറിയടുത്ത കൊടുംകാറ്റിനെ
കോമ്പല്ലിനാൽ ചവച്ച്‌ കുടയുകയാണ്‌.

മുലക്കച്ചമേൽ വെയിൽ തുന്നിപ്പിടിപ്പിച്ച
പുള്ളികൾ പിന്നെയും കത്തിപ്പിടിക്കുവാൻ
ചിറകുകളുരസുന്ന മിന്നാമിന്നികൾ
ചുണ്ടിൽ നിറം ചേർത്ത
മാതളപ്പുളിയുടെ നീരൂറ്റുമൊറ്റ നിശാശലഭം
കാടിന്റെ പച്ചയാം ഞരമ്പ്‌ മീട്ടി
പാടുന്ന പാട്ടിൽ അലർച്ചയാണ്‌.

രാവ്‌ തെറുത്ത നിലാവിൻ
പുളിയില നേർക്കരമുണ്ട്‌ നിറയേ
കരിഞ്ഞ ചെമ്പകക്കാലത്തിന്റെ വാസനയാണ്‌.


(പ്രചോദനം : കാത്തി പെറിയുടെ ROAR എന്ന മ്യൂസിക്‌ ആൽബം, വൈലോപ്പിള്ളിയുടെ 'പെണ്ണും പുലിയും' എന്ന കവിത )

 O

No comments:

Post a Comment

Leave your comment