Sunday, May 17, 2015

കനലുകൊണ്ടെഴുതുന്ന കവിതകൾ

ലേഖനം
വിനോദ് ഇളകൊള്ളൂർ










       വായനയിൽ നിന്ന് അനുവാചകന്‌ നവീനമായ ഊർജ്ജം ലഭിക്കേണ്ടതുണ്ട്. ആസ്വാദനത്തിന്റെ കുന്നുക ളിലൂടെയും സമതലങ്ങളി ലൂടെയുമുള്ള അയാളുടെ യാത്രയിലെ ഓരോ നിമിഷവും ഈ ഊർജ്ജപ്രവാഹത്താൽ കൂടുതൽ സമ്പന്നമാകണം. ഒരാളുടെ മനോവ്യാപാരങ്ങൾ വിമലീകരിക്കപ്പെടുകയും വിശാലമാക്കപ്പെടുകയും ചെയ്യുന്നത് വായനയിലൂടെ ലഭിക്കുന്ന ഊർജ്ജപ്രവാഹത്തി ലൂടെയാണ്‌. സംവാദങ്ങളി ലേക്കും സന്ദേഹങ്ങളിലേക്കും ഈ പ്രവാഹം വായനക്കാരനെ നയിക്കും. ചിന്തയുടെ പുതിയ തീരങ്ങളിലേക്ക് കടന്നുചെല്ലാൻ അയാളെ പ്രേരിപ്പിക്കും. പുതിയ കാഴ്ചയിലെ വൻകടലുകൾ അയാളെ പക്വമതിയാക്കും. പുതിയ ശബ്ദങ്ങൾ കേട്ട് അയാൾ തരിച്ചിരിക്കും. എഴുതപ്പെട്ട വാക്യങ്ങൾക്കു ചുറ്റും അദൃശ്യമായ ഈ ഊർജ്ജസഞ്ചാരം ഒച്ചയില്ലാതെ ഉണ്ടാകും. പ്രാണവായു പോലെ ചിന്തയുടെ കോശങ്ങളെ അത് ത്രസിപ്പിച്ചു കൊണ്ടിരിക്കും. വായന എനിക്ക് പ്രാണവായുവാണെന്ന് നല്ലൊരു വായനക്കാരൻ പറയുന്നത് ഈ ഊർജ്ജപ്രവാഹത്തെ മുൻനിർത്തിയാണ്‌.

ചടുലമായ ഊർജ്ജം വായനക്കാരനു കൈമാറാൻ കൈവശമില്ലെങ്കിൽ ദയവായി നിങ്ങൾ എഴുതരുത്. ഒരാൾ ഒരു പുസ്തകം/വാരിക പണം കൊടുത്ത് വാങ്ങുന്നതും എല്ലാം മറന്ന് നിമിഷങ്ങൾ വ്യയം ചെയ്ത് അത് വായിച്ചു തീർക്കുന്നതും ഏതെങ്കിലും തമാശക്കളിയുടെ ഭാഗമായല്ല. എന്റെ ചിന്തകളും കാഴ്ചപ്പാടുകളും നിരന്തരം നവീകരിക്കപ്പെടേണ്ടതും ഇടപെടലുകൾക്ക് തയ്യാറാകാൻ പ്രാപ്തമായി നിലനിർത്തേണ്ടതുമാണെന്ന ബോധ്യം കൊണ്ടാണ്‌. അയാളോട് യാതൊന്നും പങ്കുവെക്കാനില്ലാതെ തണുത്തുറഞ്ഞ അക്ഷരക്കെട്ടുകളുമായി നിർജ്ജീവം നിൽക്കുന്ന എഴുത്ത്, കുഴിച്ചുമൂടേണ്ട മാലിന്യമാണ്‌. പൊതുനിരത്തിലേക്ക് അത്തരമൊരു മാലിന്യം വലിച്ചെറിഞ്ഞ എഴുത്തുകാരൻ കുറ്റവാളിയുമാണ്‌. എല്ലാവരും എഴുത്തുകാരാകുന്ന ഒരു സമൂഹത്തിൽ ഇത്തരം മാലിന്യപ്രശ്നങ്ങൾ വായനക്കാരന്‌ തലവേദനയാണ്‌.

എഴുതുന്നതെല്ലാം അച്ചടിക്കാനും അരങ്ങിലെത്തിക്കാനും സാധ്യതകൾ ഏറെയുള്ള ഇക്കാലത്ത് വായനക്കാരൻ ശരിക്കും പീഡിപ്പിക്കപ്പെടുന്നുണ്ട്. നല്ലതു മാത്രമേ പ്രസിദ്ധീകരിക്കപ്പെടൂ എന്ന ബോധ്യമായിരുന്നു പണ്ട് വായനക്കാരന്റെ ധൈര്യം. ആഴ്ചപ്പതിപ്പിൽ വരുന്നതെല്ലാം നന്നായിരിക്കുമെന്നും, പ്രസാധകർ നല്ല പുസ്തകങ്ങളേ പുറത്തിറക്കൂ എന്നൊക്കെയുള്ള വിധികൾ അന്നുണ്ടായിരുന്നു. എഴുത്തുകാരേക്കാൾ പ്രതിഭാശാലികളായ എഡിറ്റർമാരും കൃത്യമായ തിരഞ്ഞെടുപ്പുകളും അന്ന് പ്രസാധകശാലകളിൽ ഉണ്ടായിരുന്നു. എഴുത്ത് ഒരു നിർമ്മാണമാണെന്നും പുസ്തകം ഒരു ഉൽപ്പന്നമാണെന്നും അന്ന് ആരും പറഞ്ഞു തുടങ്ങിയിരുന്നില്ല. പക്ഷെ, ഇന്ന് കാര്യങ്ങൾ അത്രപന്തിയല്ല. മറ്റേതൊരു ഉൽപ്പന്നത്തെപ്പോലെയും യാന്ത്രികമായ പ്രവൃത്തിയാണ്‌ എഴുത്തെന്ന് പലരും കരുതുന്നു. വിപണിയിൽ മുന്നിലെത്തുന്നവരാണ്‌ മികച്ച എഴുത്തുകാർ എന്നൊരു ഭാഷ്യം പ്രസാധകൻ പറഞ്ഞുവെയ്ക്കുന്നു. നേരത്തെ സൂചിപ്പിച്ച ഊർജ്ജപ്രവാഹങ്ങൾക്ക് അവിടെ സ്ഥാനമില്ല. വായനക്കാരന്‌ യാതൊന്നും നൽകാനില്ലെങ്കിലും ഒരു നല്ല മാർക്കറ്റിംഗ് എക്സിക്യുട്ടീവാണെങ്കിൽ നിങ്ങൾക്ക് സാഹിത്യവിപണിയിൽ നല്ലൊരു സ്ഥാനമുണ്ടായിരിക്കും. ചിന്തയുടെ ഊർജ്ജം, വായന എന്ന പ്രാണവായു, സത്യസന്ധനായ വായനക്കാരൻ തുടങ്ങിയ പ്രയോഗങ്ങൾ അവിടെ പരിഹാസ്യമായിരിക്കും.

സി.എസ്.രാജേഷിന്റെയും ശ്രീജിത്ത് അരിയല്ലൂരിന്റെയും കവിതകൾ വായനക്കാർക്ക് സമരോത്സുകമായ ഊർജ്ജം കൈമാറുന്നുണ്ട്. കവിതയെഴുത്തിന്റെ സാമ്പ്രദായികമായ രീതികളോട് ഒട്ടും ഇണങ്ങാതെ സ്വന്തം വഴിയിൽ യാത്ര ചെയ്യണമെന്ന് താൽപര്യമുള്ളവരാണ്‌ അവർ. കനകച്ചിലങ്ക കിലുക്കിക്കിലുക്കി കവിതയെഴുതുന്നവരും കാഞ്ചക്കാഞ്ചി കുലുക്കിക്കുലുക്കി കവിത വായിക്കുന്നവരും ഈ കവികളുടെ അനുവാചകരായി ഉണ്ടാവില്ല. ഉണ്ടാകാൻ പാടില്ല താനും. ഭാഷയിലും ശൈലിയിലും പ്രമേയത്തിലും രൂക്ഷമായ അട്ടിമറി നടത്തി കവിതയുടെ ഘടനയെ പൊളിച്ചെഴുതുന്നവർക്കിടയിലേക്ക് ഇവർ കടന്നുചെല്ലാൻ മടിക്കുന്നു. പോരാട്ടങ്ങളെക്കുറിച്ചാണ്‌ രാജേഷും ശ്രീജിത്തും പറയുന്നത്. ചെറുത്തുനിൽപ്പിനെക്കുറിച്ചാണ്‌ ഓർമ്മിപ്പിക്കുന്നത്. ഓരോ കവിതയും ഓരോ സമരമായാണ്‌ വായനക്കാർക്ക് അനുഭവപ്പെടുന്നത്. സമരം, കലാപം, വിപ്ലവം തുടങ്ങിയ വാക്കുകളോട് പുച്ഛം പുലർത്തുന്ന നവലോകത്തോട് ഞങ്ങൾ അതേക്കുറിച്ച് മാത്രമേ സംസാരിക്കൂ എന്നൊരു വാശി ഇവർക്കുണ്ടെന്ന് തോന്നുന്നു.

ഹ്രസ്വമായ വരികളിലൂടെ, ഭാഷപ്രയോഗത്തിന്റെ വൈതരണികളില്ലാതെ ചോരതുടിക്കുന്ന നീരൊഴുക്കുകൾ വായനക്കാരനിലേക്ക് വല്ലാത്തൊരു ശക്തിയിൽ കടന്നുചെല്ലുന്നുണ്ട്. അധ:സ്ഥിതരോടും ദരിദ്രരോടുമുള്ള ആത്മാർഥമായ പ്രതിബദ്ധതയിൽ നിന്നാണ്‌ രാജേഷും ശ്രീജിത്തും കവിതയെഴുതുന്നത്. സാഹിത്യത്തിന്റെ ഭരണഘടനകളെക്കുറിച്ചൊക്കെ അന്നേരം അവർ മറക്കുന്നുണ്ടാകും. കവിത കനലുകൊണ്ടാണ്‌ എഴുതേണ്ടതെന്ന തീർച്ച മാത്രമേ ആ നേരം അവരിലുണ്ടാകൂ. അതുകൊണ്ടാണ്‌ വായനക്കാരനെ ഈ വാക്കുകൾ പൊള്ളിക്കുന്നത്. എഴുപതുകളിലെ സമരതീഷ്ണമായ എഴുത്തുകൾക്ക് പുതിയഭാവം നൽകാൻ രാജേഷിനും ശ്രീജിത്തിനും കഴിയുന്നു. ചിന്തയിൽ തീപ്പൊരി സൂക്ഷിക്കുന്നവർ ഈ കവികളെ തീർച്ചയായും പിൻതുടരേണ്ടതുണ്ട്.

O


2 comments:

  1. ചിന്തയിൽ തീപ്പൊരി സൂക്ഷിക്കുന്നവർ ഈ കവികളെ തീർച്ചയായും പിൻതുടരേണ്ടതുണ്ട്.

    ReplyDelete
  2. അതെ, ഇരുവരും കനലെരിയുന്ന കവിതകളിലൂടെ അനീതിക്കെതിരെ പോരാടുന്നവർ.
    രാജേഷിന്റെ കുഞ്ഞോനും, കുഞ്ഞോളും എന്ന കാർട്ടൂൺ കോളം രാഷ്ട്രീയ്യ സമൂഹികവിഷയങ്ങളിൽ നല്ല പ്രതികരണമാണ് നടത്തുന്നത്‌.
    അത്‌ പോലെത്തന്നെ ശ്രീജിത്തിന്റെ മൈക്കു കവിതകളും അനീതിക്കെതിരെ തീപൊരി വിതറുന്നുണ്ട്‌.
    നല്ല ലേഖനം.

    ReplyDelete

Leave your comment